

തൃശൂർ: കാന്താര 2 (Kantara 2) വിന്റെ സെറ്റിൽ മലയാളി നടൻ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ സ്വദേശിയായ നിജു വി കെ ആണ് മരിച്ചത്. അംഗുബെയിലെ ഷൂട്ടിങ് സെറ്റിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ വ്യാഴാഴ്ച പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂർ വാടാനപ്പള്ളി സ്വദേശിയാണ് കലാഭവൻ നിജു.
ഓഡിഷൻ വഴിയാണ് കാന്താരയിൽ നിജുവിന് അവസരം ലഭിക്കുന്നത്. 25 വർഷമായി മലയാള മിമിക്രി മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു. കലാഭവനുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത് ഈ അടുത്ത കാലത്താണ്. മുൻപ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ നിജു അഭിനയിച്ചിരുന്നു. ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം എന്ന ചിത്രത്തിലെ നിജുവിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഋഷഭ് ഷെട്ടി നായകനാകുന്ന സിനിമയുടെ സെറ്റില്‍ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് നിജു. മേയില്‍ സിനിമയുടെ കൊല്ലൂരിലെ സെറ്റിലുണ്ടായ അപകടത്തില്‍ വൈക്കം സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എം എഫ് കപില്‍ മുങ്ങി മരിച്ചിരുന്നു.
ഷൂട്ടിങ് ഇടവേളയില്‍ പുഴയില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കന്നഡയിലെ പ്രമുഖ ഹാസ്യതാരം രാജേഷ് പൂജാരി കഴിഞ്ഞ മാസം ഹൃദയാഘാതത്തെ തുടര്‍ന്ന് സെറ്റില്‍ മരണപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates