
ഒന്‍പത് മാസത്തെ ബഹിരാകാശ ജീവിതത്തിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങിയെത്തിരിക്കുന്നു. ചരിത്രപരമായ ഈ തിരിച്ചുവരവിന്‍റെ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം ലോകമെമ്പാടും. സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും ധീരതയേയും ആരോഗ്യത്തെയും കുറിച്ചുമൊക്കെ നിരവധി ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലുണ്ടായി. ഇതിനിടെ നടി ലക്ഷ്മിപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്.
ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കില്‍ എട്ട് ദിവസത്തെ ദൗത്യത്തിന് പോയവര്‍ ഒന്‍പതാം ദിവസം തിരികെ എത്തിയേനെ എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്, ആ ശക്തിയുടെ കൃപയാല്‍ ഇത്രയധികം കോടി മനുഷ്യരുടെ പ്രാര്‍ഥനയാലാണ് അവര്‍ക്ക് മടങ്ങിവരാനായത് എന്നാണ് ലക്ഷ്മിപ്രിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ ലക്ഷ്മിപ്രിയയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്‍റുമായെത്തിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
സയൻസ് അഥവാ ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കിൽ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തിയേനെ.! അല്ലാതെ ഒൻപതു മാസം എടുക്കില്ലായിരുന്നു.! അപ്പൊ ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്. ആ ശക്തിയ്ക്ക് മുൻപിൽ ആണ് സുനിത വില്യംസും ബൂച്ചും ഒക്കെ വണങ്ങുന്നത്.. ആ ശക്തിയുടെ കൃപയാൽ ഇത്രയധികം കോടി മനുഷ്യരുടെ പ്രാർഥനയാൽ അവർ ഭൂമിയിലെത്തി.
മുൻ ബഹിരാകാശ യാത്രിക കല്പനാ ചൗളയ്ക്ക് സംഭവിച്ചത് ഓർക്കുക. എല്ലാ പേടകങ്ങളും ലക്ഷ്യത്തിൽ എത്താറില്ല!. അതീവ സുരക്ഷയോടെ എന്ന് പറഞ്ഞ് നിർമിച്ച ടൈറ്റാനിക്കിന് എന്താണ് സംഭവിച്ചത്? ശാസ്ത്രം എത്ര വളർന്നു വലുതായി എത്ര IVF ചെയ്താലും ജനിക്കാൻ ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങൾ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ!.ഏത് രോഗത്തിലും എത്ര ശാസ്ത്രം എന്തു കണ്ടുപിടിച്ചാലും രോഗി ശാസ്ത്രത്തെ അമ്പരപ്പിച്ചു കൊണ്ട് ചികിത്സ ഫലിയ്ക്കാതെ വിട പറയും.
എത്ര ഉയരത്തിൽ എത്തുമ്പോഴും അതിനും ഉയരെ നോക്കി എന്നെയും നയിക്കുന്ന എനിക്കും മുകളിൽ ഒരു ശക്തിയുണ്ട് എന്ന് തിരിച്ചറിയുമ്പോഴാണ് നാം എളിമയുള്ളവരാകുന്നതും പ്രകൃതി കൂടുതൽ കൃപ നമ്മോടു ചൊരിയുന്നതും. ഉന്നതിയിലും ശാസ്ത്രത്തിലും വിരാജിക്കുമ്പോഴും അചഞ്ചലമായ ഈശ്വര ഭക്തിയും വിശ്വാസവും മുറുകെ പിടിച്ച സുനിത വില്യംസിനും ബൂച്ചിനും ആശംസകൾ. ഇതാണ് നാം നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ടത്.
നന്ദി ലക്ഷ്മി പ്രിയ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക