'എന്റെ തീരുമാനങ്ങളിൽ ഞാൻ ഉറച്ചുനിൽക്കുന്നു'; വിവാദങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ദീപിക പദുക്കോൺ

പിന്നീട് നടിയും സ്പിരിറ്റ് ടീമും തമ്മിലുള്ള തുറന്ന പോരും സോഷ്യൽ മീഡിയയിലുണ്ടായി.
Deepika Padukone
ദീപിക പദുക്കോൺ (Deepika Padukone)ഇൻസ്റ്റ​ഗ്രാം
Updated on
1 min read

പ്രഭാസ് നായകനായെത്തുന്ന സ്പിരിറ്റ് എന്ന പാൻ ഇന്ത്യൻ ചിത്രം അടുത്തിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ആദ്യം നായികയായി തീരുമാനിച്ചിരുന്ന നടി ദീപിക പദുക്കോൺ (Deepika Padukone) സിനിമയിൽ നിന്ന് പിന്മാറുകയും പകരം തൃപ്തി ദിമ്രി പ്രഭാസിന് നായികയാവുമെന്ന് ടീം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, ദീപികയുടെ കനത്ത പ്രതിഫലത്തെക്കുറിച്ചും, അൺപ്രൊഫഷണൽ രീതികളെക്കുറിച്ചും വാർത്തകൾ വന്നു. പിന്നീട് നടിയും സ്പിരിറ്റ് ടീമും തമ്മിലുള്ള തുറന്ന പോരും സോഷ്യൽ മീഡിയയിലുണ്ടായി.

സ്പിരിറ്റിലെ പുതിയ നായികയായ തൃപ്തി ദിമ്രിക്കെതിരെ കടുത്ത സൈബർ ആക്രമണവും ഉണ്ടായി. ഇതെല്ലാം ദീപിക പദുക്കോണിന്റെ പിആർ തന്ത്രമാണെന്ന് പറഞ്ഞ് സ്പിരിറ്റ് സംവിധായകൻ സന്ദീപ് വാങ്ക റെഡ്ഡി എക്സിൽ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ദീപിക പദുക്കോൺ. എന്നാൽ ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു ദീപികയുടെ പ്രതികരണം. തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന് ദീപിക പറഞ്ഞു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദീപികയുടെ പ്രതികരണം. 'സത്യസന്ധതയും ആധികാരികതയുമാണ് എന്നെ ഒരുപോലെ നിലനിർത്തുന്നതെന്ന് ഞാൻ കരുതുന്നു. സങ്കീർണമായ സാഹചര്യങ്ങളോ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളോ നേരിടേണ്ടി വരുമ്പോഴെല്ലാം, എന്റെ മനസ് എന്താണോ പറയുന്നത് അതനുസരിച്ചാണ് ഞാൻ തീരുമാനങ്ങളെടുക്കുക. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുമ്പോഴാണ് എനിക്ക് ശരിക്കും സമാധാനമുണ്ടാവുക. അപ്പോഴാണ് എനിക്ക് ഏറ്റവും കൂടുതൽ സ്ഥിരത അനുഭവപ്പെടുക'. - ദീപിക പറഞ്ഞു.

എന്നാൽ ദീപികയുടെ ഈ വാക്കുകൾ വിവാദങ്ങൾക്കുള്ള മറുപടിയാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. 'ഒരു ആർട്ടിസ്റ്റിനോട് ഒരു കഥ പറയുമ്പോൾ, ഞാൻ നൂറ് ശതമാനം അവരെ വിശ്വസിക്കും. കഥ വെളിപ്പെടുത്തരുതെന്ന ഒരു നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റ് സംവിധായകനും അവരും തമ്മിൽ ഉണ്ട്. ഇത് ലംഘിച്ചതിലൂടെ അവർ എങ്ങനെയുള്ള ആളാണെന്ന് മനസിലാക്കുകയാണ്.

പ്രായം കുറഞ്ഞ ഒരു നടനെ താഴെയിറക്കി എന്റെ കഥ ലീക്കാകുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്. ഇതാണോ നിങ്ങളുടെ ഫെമിനിസം?. ഒരു ഫിലിംമേക്കർ എന്ന നിലയിൽ, ഈ കഥയ്ക്കായി ഞാനൊരുപാട് വർഷം കഠിനാധ്വാനം ചെയ്തു. എനിക്ക് സിനിമയാണ് എല്ലാം. അത് നിങ്ങൾക്ക് മനസിലായില്ല, ഇനി ഒരിക്കലും മനസിലാക്കുകയുമില്ല'. - എന്നാണ് സംവിധായകൻ സന്ദീപ് വാങ്ക റെഡ്ഡി എക്സിൽ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com