ലക്‌നൗ : മുസ്ലിം ലീഗിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണ്. ഈ വൈറസ് മൂലം രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടു. കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യത്താകെ പടരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
1857 ല്‍ സ്വാതന്ത്ര്യസമരത്തില്‍ രാജ്യമൊന്നടങ്കം ബ്രിട്ടീഷുകാർക്കെതിരെ പോരാടി. എന്നാല്‍ മുസ്ലിം ലീഗ് വന്നതോടെ ഐക്യം നഷ്ടമായി. ഇപ്പോള്‍ ആ ഭീഷണി വീണ്ടും ഉയരുകയാണ്. പച്ചപ്പതാക പാറുകയാണെന്ന് ട്വീറ്റില്‍ യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
വയനാട്ടില്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥിന്റെ വിമര്‍ശനം. വയനാട്ടില്‍ മുസ്ലിം ലീഗ് കൂടി ഉള്‍പ്പെടുന്ന മുന്നണിയുടെ ഭാഗമായാണ് രാഹുല്‍ മല്‍സരിക്കുന്നത്. ഇത് കണക്കിലെടുത്ത് ബിജെപിയും പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
ഹിന്ദുക്കള്‍ കൂടുതലുള്ള അമേഠിയില്‍ ജനങ്ങളെ നേരിടാനാകാതെ, ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള വയനാട്ടില്‍ സുരക്ഷ തേടി രാഹുല്‍ഗാന്ധി പോയി എന്നായിരുന്നു മോദി ആരോപിച്ചത്. ഇതിന് സമാനമായ ആരോപണമാണ് യോഗി ആദിത്യനാഥും ഉന്നയിച്ചത്. മുസ്ലിം ലീഗിനെതിരായ ആക്രമണത്തിലൂടെ ഹിന്ദു വോട്ടുകളുടെ ഏകീകരണവും ബിജെപി ലക്ഷ്യമിടുന്നു. നേരത്തെ പാകിസ്ഥാന്റെ പച്ചക്കൊടിയും ഏന്തി രാഹുലിന് വോട്ടുചോദിക്കുന്നതായി ബിജെപി ആക്ഷേപം ഉയര്‍ത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ