ബംഗളൂരു: എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ കർണാടകയിലും കേസ്. റിപ്പബ്ലിക് ദിനത്തിലെ കർഷക പരേഡുമായി ബന്ധപ്പെട്ട് രാജ്യദ്രോഹത്തിനാണ് കർണാടക പൊലീസ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. തരൂരിനൊപ്പം മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി, മൃണാൾ പാണ്ഡെ അടക്കം എട്ട് പേർക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.
നേരത്തെ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും സമാന സംഭവത്തിൽ തരൂരിനും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് കർണാടക പൊലീസും കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നു. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് തരൂർ അടക്കമുള്ളവരുടെ ട്വീറ്റിനെതിരെ പരാതി നൽകിയത്.
രാജ്യദ്രോഹം, ക്രമിനൽ ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും തരൂരിനും മറ്റുള്ളവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പ്രക്ഷോഭത്തിൽ പങ്കെടുത്ത കർഷകനെ പൊലീസ് വെടിവച്ചു കൊന്നുവെന്ന തരത്തിൽ തരൂർ അടക്കമുള്ളവർ ട്വീറ്റ് ചെയ്തുവെന്നാണ് പ്രഥമ വിവര റിപ്പോർട്ടുകളിൽ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ