ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മഹാരാഷ്ട്രയില്‍ 23 പേര്‍ക്ക് കൂടി ഒമൈക്രോണ്‍; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 358 ആയി

ഒമൈക്രോണ്‍ പടരുന്നത് പരിഗണിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
Published on

മുംബൈ: മഹാരാഷ്ട്രയില്‍ 23 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 88 ആയി ഉയര്‍ന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകളും മഹാരാഷ്ട്രയിലാണ്. 

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ പൂനെ ജില്ലയില്‍ നിന്നുള്ളവരാണ്. മൂന്നുപേര്‍ വീതം പൂനെ സിറ്റി, പൂനെ റൂറല്‍ എന്നിവിടങ്ങളിലും ഏഴുപേര്‍ പിംപ്രി-ചിന്ദ് വാഡ് മേഖലയിലുമുള്ളവരാണ്. 

അഞ്ചുപേര്‍ മുംബൈയിലും രണ്ടുപേര്‍ ഒസ്മാനാബാദിലും താനെ, നാഗ്പൂര്‍, മിരാ ബയന്തര്‍ മേഖലയിലെ ഓരോരുത്തരും പുതിയ വകഭേദം സ്ഥിരീകരിച്ചവരില്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ വിദേയാത്ര ചെയ്തവരും ഏഴുപേര്‍ സമ്പര്‍ക്കം വഴിയും രോഗബാധിതരായവരാണെന്ന് സംസ്ഥാന സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. പ്രദീപ് അവാതെ പറഞ്ഞു.
 
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

ഒമൈക്രോണ്‍ പടരുന്നത് കണക്കിലെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ലളിതമായ ആഘോഷങ്ങള്‍ മാത്രമേ നടത്താന്‍ പാടുള്ളൂ എന്നും, ആള്‍ക്കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. 

ആരാധനാലയങ്ങള്‍ക്ക് അകത്തും പുറത്തും ആള്‍ക്കൂട്ടം പാടില്ല. കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണം. പള്ളികളിലെ ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്ക് 50 പേരില്‍ കൂടാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. 

രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം കുതിക്കുന്നു

മഹാരാഷ്ട്രയില്‍ പുതുതായി 23 പേര്‍ക്ക് കൂടി കോവിഡിന്റെ പുതയ വകഭേദം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 358 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ 6650 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 374 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 77,516 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com