ഗാന്ധിജിക്കെതിരെ അധിക്ഷേപം; ​ഗോഡ്സെയെ പുകഴ്ത്തി സന്യാസി; കേസ്

മത സ്പർധ വളർത്താൻ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്
കാളിചരൺ മഹാരാജ് / ട്വിറ്റർ ചിത്രം
കാളിചരൺ മഹാരാജ് / ട്വിറ്റർ ചിത്രം

റായ്പുർ :  മഹാത്മാ ഗാന്ധിയെ അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്സെയെ പ്രകീർത്തിക്കുകയും ചെയ്ത സന്യാസിക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ അകോള സ്വദേശിയായ കാളിചരൺ മഹാരാജിന് എതിരെയാണ് പൊലീസ് കേസെടുത്തത്.  മത സ്പർധ വളർത്താൻ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. 

റായ്പുരിൽ  രണ്ടു ദിവസത്തെ ധർമ സൻസദ് ക്യാംപിലാണ് കാളിചരൺ മഹാരാജിന്റെ വിവാദ പ്രസംഗം. 20 ഓളം സന്യാസിമാരാണ് ക്യാംപിൽ  പങ്കെടുത്തിരുന്നത്. പ്രസം​ഗത്തിൽ ​ഗാന്ദിയുടെ ഘാതകനായ ​ഗോഡ്സെയെ ഇയാൾ പുകഴ്ത്തുകയും ചെയ്തു. എന്നാൽ പരിപാടിയുടെ സംഘാടകർ അടക്കം കാളിചരൺ മഹാരാജിന്റെ പ്രസം​ഗത്തെ തള്ളിപ്പറഞ്ഞു. 

പ്രതിഷേധിച്ച് മഹന്ത് റാംസുന്ദർ ദാസ് ഇറങ്ങിപ്പോയി

പരിപാടിയിൽ പ്രസംഗിച്ച ഗാവ് സേവ ആയോഗ് ചെയർമാനും പരിപാടിയുടെ രക്ഷാധികാരിയുമായ മഹന്ത് റാംസുന്ദർ ദാസ് പ്രസംഗത്തെ ശക്തമായി അപലപിച്ചശേഷം വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. സംഘാടകനായ നീൽകാന്ത് ത്രിപാഠിയും പ്രസംഗത്തെ തള്ളിക്കളയുന്നതായി അറിയിച്ചു. 

സന്യാസിയുടെ പ്രസംഗത്തെ അപലപിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ശക്തമായ നടപടിയെടുക്കുമെന്ന് അറിയിച്ചു. പരിപാടിയുടെ സമാപനത്തിൽ പങ്കെടുക്കേണ്ടിയിരുന്ന മുഖ്യമന്ത്രി ചടങ്ങിന് എത്തുകയും ചെയ്തില്ല. കോൺഗ്രസ് നേതാവായ പ്രമോദ് ദുബെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 

കാളിചരൺ മഹാരാജിന് എതിരെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ഗാന്ധിജിയെ അധിക്ഷേപിച്ച വിഷയം നിയമസഭയിൽ എൻസിപി അംഗം നവാബ് മാലിക് ഉന്നയിച്ചപ്പോഴാണ് ഉപമുഖ്യമന്ത്രി അജിത് പവാർ ഇക്കാര്യം അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com