ന്യൂഡൽഹി: രാജ്യത്തെ ദേശീയ പാർട്ടികളിൽ ആസ്തി കൂടുതൽ ബിജെപിക്ക്. ബാധ്യത കൂടുതൽ കോൺഗ്രസിനാണ്. പ്രാദേശിക പാർട്ടികളിൽ ഏറ്റവും സമ്പന്നർ സമാജ്‍വാദി പാർട്ടിയാണ്. 2018–19 വർഷത്തെ, ഡൽഹി ആസ്ഥാനമായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ടത് കണക്കാണ് ഇത്.
ഏഴ് ദേശീയപ്പാർട്ടികളുടെ ആകെ ആസ്തിയുടെ പകുതിയിലധികവും ബിജെപിയുടെ പക്കലാണ്. 5,349.25 കോടി രൂപയാണ് ഏഴ് ദേശീയ പാർട്ടികളുടെ ആകെ ആസ്തി. 41 പ്രാദേശിക പാർട്ടികളുടെ ആസ്തി 2,023.71 കോടിയും. 2,904.18 കോടിയുടെ ആസ്തിയാണ് ബിജെപിക്കുള്ളത്. ദേശീയ പാർട്ടികൾക്ക് ആകെയുള്ളതിൻറെ 54.29 ശതമാനം ബിജെപിക്ക് സ്വന്തം.
കോൺഗ്രസിന് 928.84 കോടിയുടെയും ബിഎസ്പിക്ക് 738 കോടിയുടെയും സിപിഎമ്മിന് 510.71 കോടിയുടെയും സിപിെഎയ്ക്ക് 25.32 കോടിയുടെയും ആസ്തിയുണ്ട്. പ്രാദേശിക പാർട്ടികളിൽ സമാജ്‍വാദി പാർട്ടിയാണ് സമ്പന്നതയിൽ മുന്നിൽ, 572.21 കോടി. ദേശീയപാർട്ടികൾക്ക് 133.48 കോടിയുടെയും പ്രാദേശിക പാർട്ടികൾക്ക് 79.751 കോടിയുടെയും ബാധ്യതയുണ്ട്.
ദേശീയ പാർട്ടികളിൽ കോൺഗ്രസിനും പ്രാദേശിക പാർട്ടികളിൽ ടിഡിപിക്കുമാണ് ബാധ്യത കൂടുതൽ. കോൺഗ്രസിന് 78.415 കോടിയും ടിഡിപിക്ക് 18.10 കോടിയുടെയും ബാധ്യത. ബിജെപിക്ക് 37.463 കോടിയുടെ ബാധ്യതയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക