ജയ്പുർ: പഞ്ചനക്ഷത്ര ഹോട്ടലിൽ സൂക്ഷിച്ച വിലയേറിയ വജ്രാഭരണങ്ങളും പണവും മോഷണം പോയതായി പരാതി. ആഡംബര വിവാഹത്തിനായി എത്തിച്ച ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. രാജസ്ഥാനിലെ ജയ്പുരിലുള്ള ക്ലാർക്സ് അമേർ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം.
മുംബൈ വ്യവസായിയായ രാഹുൽ ഭാട്ട്യയുടെ മകളുടെ വിവാഹത്തിനായി കൊണ്ടുവന്നതാണ് ആഭരണങ്ങളും പണവും. രണ്ട് കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും പണവുമാണ് മോഷ്ടിക്കപ്പെട്ടത്.
ഹോട്ടലിന്റെ ഏഴാം നിലയിലുള്ള മുറിയിലാണ് രാഹുൽ ഭാട്ട്യയും കുടുംബവും കഴിഞ്ഞിരുന്നത്. മുറിയിൽ സൂക്ഷിച്ച വജ്രാഭരണങ്ങളും 95,000 രൂപയുമാണ് നഷ്ടപ്പെട്ടത്. സംഭവം നടക്കുമ്പോൾ കുടുംബാംഗങ്ങൾ ഹോട്ടലിലെ പുൽമൈതാനത്ത് വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നു.
ഹോട്ടൽ അധികൃതരുടെ അറിവോടെയല്ലാതെ മോഷണം നടക്കുകയില്ലെന്ന് പൊലീസിൽ നൽകിയ പരാതിയിൽ രാഹുൽ ഭാട്ട്യ ആരോപിക്കുന്നു. മുറിയുടെ താക്കോൽ ഹോട്ടൽ ജീവനക്കാരൻ മോഷ്ടാവിനു നൽകുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ചെന്നാണ് സൂചന. വിവാഹത്തിനെത്തിയവരുടെ ബന്ധുവായി ചമഞ്ഞാണ് മോഷ്ടാവ് എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ