ന്യൂഡൽഹി: സവർക്കർ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ലെന്നും ഒരു യഥാർത്ഥ്യബോധമുള്ളയാളും തികഞ്ഞ ദേശീയവാദിയുമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സവർകർ ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞത് ഗാന്ധിജിയുടെ നിർദേശ പ്രകാരമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മോചിപ്പിക്കാൻ പ്രചാരണം നടത്തുന്നത് പോലെ സവർക്കറെ മോചിപ്പിക്കാനും തങ്ങൾ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു. ഉദയ് മഹുർക്കർ രചിച്ച "വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻ" എന്ന പുസ്തക പ്രകാശനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സവർക്കർ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ല. അദ്ദേഹം ഒരു യഥാർത്ഥ്യബോധമുള്ളയാളും തികഞ്ഞ ദേശീയവാദിയുമായിരുന്നു. മഹാനായ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. അദ്ദേഹത്തെ അവഗണിക്കുന്നതും അധിക്ഷേപിക്കുന്നതും മാപ്പർഹിക്കാത്ത തെറ്റാണ്. ചില പ്രത്യേക ആശയക്കാർ അദ്ദേഹത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അദ്ദേഹം രണ്ടുതവണ ബ്രിട്ടീഷുകാരാൽ ജീവപര്യന്ത്യത്തിന് വിധിക്കപ്പെട്ടയാളാണ്, രാജ്‌നാഥ് പറഞ്ഞു.
നമ്മുടെ ദേശീയ നായകരെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം, പക്ഷെ ഒരു പ്രത്യേക കാഴ്ചപ്പാടോടെ അവരെ കാണുന്നത് ശരിയല്ലെന്നും സർവക്കറെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവില്ലെന്നും രാജ്നാഥ് കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ