ഭോപ്പാല്‍: മാധ്യമപ്രവര്‍ത്തകരായ എട്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനില്‍ അടി വസ്ത്രത്തില്‍ നിര്‍ത്തിയ സംഭവം വിവാദത്തില്‍. മധ്യപ്രദേശിലാണ് സംഭവം. സിദ്ധിയിലെ കൊത്‌വലി പൊലീസ് സ്റ്റേഷനിലാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാദമായതോടെ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു.
വിഷയത്തില്‍ വിചിത്ര വാദമാണ് പൊലീസ് ഉന്നയിച്ചത്. അറസ്റ്റിലായവര്‍ തങ്ങളുടെ വസ്ത്രം ഉപയോഗിച്ച് ലോക്കപ്പില്‍ തൂങ്ങി മരിക്കുന്നത് ഒഴിവാക്കാനാണ് കസ്റ്റഡിയില്‍ എടുത്തുവരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തിയത് എന്നാണ് പൊലീസ് വാദം.
ബിജെപി എംഎല്‍എയ്ക്കും അദ്ദേഹത്തിന്റെ മകനുമെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് കാണിച്ച് ഇന്ദ്രവതി ഡ്രാമ സ്‌കൂള്‍ ഡയറക്ടര്‍ നീരജ് കുന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മാധ്യമ പ്രവർത്തകർ രംഗത്തെത്തിയത്.
ഇവര്‍ നടത്തിയത് അനാവശ്യ പ്രതിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെയാണ് ഇവരെ അടി വസ്ത്രം മാത്രം ധരിപ്പിച്ച് പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയത്. ഇത് വിവാദമായതോടെയാണ് പൊലീസിന്റെ വിചിത്ര വാദം. കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയച്ചതായി പൊലീസ് പിന്നീട് വ്യക്തമാക്കി.
അതേസമയം വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഒന്നുകില്‍ സര്‍ക്കാരിന്റെ മടിയില്‍ ഇരുന്ന് അവരെ വാഴ്ത്തുക, അല്ലെങ്കില്‍ ജയിലില്‍ പോകുക. 'പുതിയ ഇന്ത്യ' സര്‍ക്കാര്‍ സത്യത്തെ ഭയപ്പെടുന്നു- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ