ന്യൂഡൽഹി: കോടതിയുടെ പരിഗണനയിലിരിക്കുന്ന ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട ടെലിവിഷൻ ചർച്ചകൾക്കെതിരെ സുപ്രീംകോടതി. ഇത്തരം ടിവി ചർച്ചകൾ നീതിനിർവഹണത്തിലെ നേരിട്ടുള്ള ഇടപെടലുകളാണെന്നാണ് സുപ്രീംകോടതിയുടെ പരാമർശം. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും തെളിവുകളും കോടതിയാണ് പരിഗണിക്കേണ്ടത്. അത് ടിവി ചാനലുകൾ പോലെയുള്ള പൊതു ഇടങ്ങളിൽ ചർച്ചയാക്കരുതെന്ന് കോടതി പറഞ്ഞു. വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസ് ജീവപര്യന്തം തടവാക്കി കുറച്ച കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീലിലെ വിധിന്യായത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
കോടതിയിലെത്തേണ്ട തെളിവുകൾ ചാനലിലെത്തുന്നത് കോടതിയെ നേരിട്ട് സ്വാധീനിച്ചേക്കാം
ഈ കേസിലെ പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ ഡിവിഡി തെളിവായെടുത്താണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. എന്നാൽ, അന്വേഷണ സംഘം ഡിവിഡിയിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ ഉദയ ടിവിയിലെ ‘പുട്ടാ മുട്ട’ എന്ന പരിപാടിയിൽ കാണിച്ചിരുന്നു. ഇത് ചൂണ്ടിയാണ്
സ്വകാര്യ ചാനലിൽ ഡിവിഡിയിലെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത് നീതിനിർവഹണത്തിലെ ഇടപെടലാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും തെളിവുകളുമെല്ലാം കോടതിയിലാണ് വരേണ്ടത്. പൊതു ഇടങ്ങൾ അതിനുള്ള സ്ഥലമല്ല. കോടതിയിലെത്തേണ്ട തെളിവുകൾ ചാനലിലെത്തുന്നത് കോടതിയെ നേരിട്ട് സ്വാധീനിക്കുന്നതിലേക്ക് നയിച്ചേക്കാം. കോടതിയുടെ മനസ്സിൽ മുൻധാരണങ്ങൾ ഉണ്ടാകുന്നതിന് ഇത് കാരണമായേക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ