ചണ്ഡീഗഢ്: ശ്രീരാമനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വനിതാ പ്രൊഫസറെ സര്‍വകലാശാല ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വകാര്യ സര്‍വകലാശാലയായ ലവ്‌ലി പ്രൊഫഷണല്‍ യൂനിവേഴ്‌സിറ്റിയാണ് അസിസ്റ്റന്റ് പ്രൊഫസര്‍ ഗുര്‍സംഗ് പ്രീത് കൗറിനെ പിരിച്ചുവിട്ടത്.
ശ്രീരാമനെതിരെ ഇവര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രാമന്‍ നല്ല വ്യക്തിത്വത്തിന് ഉടമയല്ലെന്നും കൗശലക്കാരനാണെന്നും രാവണന്‍ പക്ഷേ നല്ല വ്യക്തിയാണ് എന്നുമായിരുന്നു ഇവരുടെ പരാമര്‍ശം.
പിന്നാലെ ഇവര്‍ക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നു. ജോലിയില്‍ നിന്ന് പുറത്താക്കണമെന്നും മുറവിളി ഉയര്‍ന്നു.
'ഞങ്ങളുടെ ഫാക്കല്‍റ്റി അംഗങ്ങളില്‍ ഒരാള്‍ ശ്രീരാമനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. സര്‍വകലാശാലയ്ക്ക് അതില്‍ യാതൊരു പങ്കുമില്ല. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച അപകീര്‍ത്തികരമായ വീഡിയോ ചില ആളുകളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതായി മനസിലാക്കുന്നു.'
'മതേതര നിലപാടുകളാണ് യൂനിവേഴ്‌സിറ്റി ഉയര്‍ത്തിപ്പിടിക്കുന്നത്. എല്ലാ മത വിശ്വാസങ്ങളേയും സര്‍വകലാശാല തുല്യമായി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്.'
'സംഭവിച്ച കാര്യങ്ങളില്‍ സര്‍വകലാശാല ഖേദിക്കുന്നു. അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പ്രൊഫസറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു'- സര്‍വാകലാശാല വ്യക്തമാക്കി.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ