മുംബൈ: മഹാരാഷ്ട്രയില്‍ മുഹൂര്‍ത്തത്തിന് എത്താന്‍ വരന്‍ വൈകിയതിന് മകളെ ബന്ധുവിനെ കൊണ്ട് വിവാഹം കഴിപ്പിച്ച് അച്ഛന്‍. 24 മണിക്കൂറിനകം വരനെ മറ്റൊരു യുവതിയെ കൊണ്ട് കല്യാണം കഴിപ്പിച്ച് വധുവിന്റെ കുടുംബത്തിന് വീട്ടുകാരുടെ മറുപടി.
നാഗ്പൂരിന് സമീപമുള്ള ബുല്‍ധാന ജില്ലയിലാണ് വേറിട്ട സംഭവം. മുഹൂര്‍ത്തത്തിന് കൃത്യമായി എത്തണമെന്ന് വധുവിന്റെ വീട്ടുകാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ വരനും ബന്ധുക്കളും കൂട്ടുകാരും ഡിജെ പാട്ടിന് താളം പിടിച്ച് നൃത്തം വച്ചാണ് കല്യാണ മണ്ഡപത്തില്‍ എത്തിയത്. മുഹൂര്‍ത്തം കഴിഞ്ഞ് അഞ്ചുമണിക്കൂര്‍ വൈകിയാണ് വരന്‍ മണ്ഡപത്തില്‍ എത്തിയത്.
മുഹൂര്‍ത്ത സമയത്ത് വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന വധുവിന്റെ വീട്ടുകാര്‍ ഇക്കാര്യത്തെ ചൊല്ലി വരന്റെ വീട്ടുകാരുമായി വഴക്കിട്ടു. വാക്കേറ്റം രൂക്ഷമായതിനെ തുടര്‍ന്ന് മകളെ ആ വീട്ടിലേക്ക് പറഞ്ഞുവിടേണ്ടതില്ലെന്ന് അച്ഛന്‍ തീരുമാനിക്കുകയായിരുന്നു.
വരന്റെ വീട്ടുകാര്‍ മടങ്ങിയപ്പോള്‍ ബന്ധുക്കളില്‍ നിന്ന് അനുയോജ്യനായ വരനെ മകളുടെ വിവാഹത്തിനായി അച്ഛന്‍ കണ്ടെത്തി. ഇതനുസരിച്ച് മണിക്കൂറുകള്‍ക്കകം യുവതിയുടെ വിവാഹം നടത്തി. വധുവിനെ മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിച്ചത് അറിഞ്ഞ വരന്റെ വീട്ടുകാര്‍ വധുവിന് കല്യാണ സമ്മാനമായി നല്‍കിയ വിലപ്പിടിപ്പുള്ള സാധനങ്ങള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. വധുവിന്റെ വീട്ടില്‍ എത്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നാട്ടുകൂട്ടം വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിച്ചു.
പിന്നാലെയാണ് വരന് വീട്ടുകാര്‍ മറ്റൊരു യുവതിയെ കണ്ടെത്തിയത്. തുടര്‍ന്ന് 24 മണിക്കൂറിനകം വരന് മറ്റൊരു വിവാഹം ബന്ധുക്കള്‍ ചേര്‍ന്ന് നടത്തി കൊടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ