ഭോപ്പാല്‍: മധ്യപ്രദേശില്‍ ഓടുന്ന ട്രെയിനില്‍ ലൈംഗികാതിക്രമം ചെറുക്കാന്‍ ശ്രമിച്ച യുവതിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ 25കാരി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഖജുരാഹോയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിനിയായ 25കാരിയാണ് ലൈംഗികാതിക്രമം ചെറുത്തത്. തുടര്‍ന്ന് പ്രകോപിതനായ സഹയാത്രികന്‍ യുവതിയെ ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഛത്താര്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ചികിത്സ തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഖജുരാഹോയ്ക്കും ഉത്തര്‍പ്രദേശിലെ മഹോബയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം നടന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും ജബല്‍പൂര്‍ റെയില്‍വേ പൊലീസ് സൂപ്രണ്ട് വിനായക് വര്‍മ അറിയിച്ചു.
ബാഗേശ്വര്‍ ധാം ക്ഷേത്രം സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതി ആക്രമണത്തിന് വിധേയയായത്. യാത്രയ്ക്കിടെ സഹയാത്രികന്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചതായി യുവതി പറയുന്നു. ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ, യുവാവിന്റെ കൈയില്‍ കയറി കടിച്ചു. ഇതില്‍ പ്രകോപിതനായ യുവാവ് ഓടുന്ന ട്രെയിനില്‍ നിന്ന് തന്നെ പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്നും യുവതി പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ