ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്നുനില്‍ക്കുന്ന രാജ്യാന്തര വിമാന ടിക്കറ്റ് നിരക്ക് ഉടന്‍ തന്നെ കുറഞ്ഞേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. രാജ്യാന്തര വിമാന യാത്രയുമായി ബന്ധപ്പെട്ട് 116 വിദേശ രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി കരാറില്‍ ഒപ്പിട്ടതായി കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ് അറിയിച്ചു. ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്കന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായാണ് കരാറില്‍ ഒപ്പുവെച്ചത്.
കരാറില്‍ ഒപ്പുവെച്ചതോടെ, വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സാധിക്കും. മെട്രോ നഗരങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് അനുമതി . ഒരു സ്ഥലത്ത് നിന്ന് പുറപ്പെട്ട് അവിടെ തന്നെ തിരിച്ചിറങ്ങുന്ന തരത്തിലുള്ള പോയിന്റ് ഓഫ് കോള്‍ അനുവദിച്ചിട്ടുള്ള വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്നതിനാണ് അനുമതി നല്‍കുക. അതേസമയം നോണ്‍ മെട്രോ എയര്‍പോര്‍ട്ടുകളില്‍ നിന്ന് സര്‍വീസ് നടത്താന്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുമതിയില്ല.
സര്‍വീസുകള്‍ വര്‍ധിക്കുന്നതോടെ, നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. സീറ്റുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ വിമാന കമ്പനികള്‍ തമ്മില്‍ മത്സരം മുറുകും. ഇതിന്റെ പ്രയോജനം യാത്രക്കാര്‍ക്ക് ലഭിക്കുമെന്ന് എസ്ടിഐസി ട്രാവല്‍ ഗ്രൂപ്പ് ഡയറക്ടര്‍ അഞ്ജു വാരിയ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ