ഹിമാചലില്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കും; ഓരോ എംഎല്‍എമാരുമായി നിരീക്ഷകരുടെ പ്രത്യേക കൂടിക്കാഴ്ച

ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു
ഹിമാചലില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള രാജീവ് ശുക്ല മാധ്യമങ്ങളോട്, എഎന്‍ഐ
ഹിമാചലില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള രാജീവ് ശുക്ല മാധ്യമങ്ങളോട്, എഎന്‍ഐ
Updated on
1 min read

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ഒരു പേരിലേക്ക് എത്താതെ വന്നതോടെ, മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എഐസിസി നിരീക്ഷകര്‍ ഓരോ എംഎല്‍എമാരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് എംഎല്‍എമാരുടെ അഭിപ്രായം എഐസിസി നിരീക്ഷകര്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാന്‍ഡ് തീരുമാനം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രതിഭാസിങ്് അവകാശമുന്നയിച്ചതോടെ ഇന്ന് നാടകീയ രംഗങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. പ്രചാരണ ചുമതലയുള്ള മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ്  അഗ്‌നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുള്ളത്. അതിനിടെയാണ് പ്രതിഭാ സിങ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചത്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് സമ്മര്‍ദ്ദം ശക്തമാക്കുന്നത്. വീരഭദ്ര സിംഗിന്റെ പേര് ഉപയോഗിച്ചുള്ള വിജയത്തിന്റെ ഫലം മാറ്റാര്‍ക്കെങ്കിലും നല്‍കാനാകില്ലെന്ന് പ്രതിഭ ഇന്ന് തുറന്നടിച്ചു. 

പിന്നാലെ പ്രതിഭയുമായി ചര്‍ച്ച നടത്തി മടങ്ങവേ നിരീക്ഷകരുടെ വാഹനം ഒരുവിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞ് പ്രതിഭയ്ക്കുവേണ്ടി മുദ്രാവാക്യം വിളിച്ചു. രാത്രി യോഗം നടന്ന കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രതിഭയ്ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി നൂറുകണക്കിന് പേരുണ്ടായിരുന്നു.

അതിനിടെയാണ് നിര്‍ണായക നിയമസഭാ കക്ഷി യോഗം ചേര്‍ന്നത്. ഷിംലയില്‍ നടന്ന യോഗത്തില്‍ 40 എംഎല്‍എമാരും പങ്കെടുത്തു. എഐസിസി നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍, ഭൂപീന്ദര്‍ ഹൂഡ, രാജീവ് ശുക്ല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com