കോവിഡ് ഭീതി; വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു, മാസ്ക് നിർബന്ധമാക്കിയേക്കും

സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രത തുടരാൻ നിർദേശം നൽകി
ഫയല്‍ ചിത്രം/ പിടിഐ
ഫയല്‍ ചിത്രം/ പിടിഐ

ന്യൂഡൽഹി; വിദേശങ്ങളിൽ പടരുന്ന ഒമിക്രോൺ വകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ചതിനു പിന്നാലെ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രം. വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന ആരംഭിച്ചു. സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രത തുടരാൻ നിർദേശം നൽകി. കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ തല്ക്കാലം മാറ്റമില്ല. 

അടുത്തയാഴ്ച ആരോഗ്യമന്ത്രി വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗവും ചേരും. വിമാനത്താവളത്തിൽ പരിശോധന ആരംഭിച്ചെങ്കിലും രാജ്യാന്തര യാത്രയ്ക്കുള്ള എയർ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും. ഉത്സവസമയങ്ങളിൽ ജാഗ്രതയ്ക്ക് വീണ്ടും നിർദേശം നൽകും.

ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമിക്രോണിന്റെ ബിഎഫ് 7, ബിഎഫ് 12 എന്നീ ഉപവകഭേദങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകൾ വൈകാതെ ജനിതക ശ്രേണീകരണത്തിനായി അയക്കാനും നിർദേശമുണ്ട്. ബിഎഫ് 7 ന്റെ വ്യാപനം നിരീക്ഷിച്ച ശേഷമായിരിക്കും നിയന്ത്രണം ഇനി കടുപ്പിക്കണോയെന്നതിൽ തീരുമാനമെടുക്കുക. വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം വേഗത്തിലാക്കാനും ആവശ്യപ്പെട്ടു.

കേന്ദ്ര നിർദേശത്തിന് പിന്നാലെ വിവിധ സംസ്ഥാനങ്ങൾ ജാഗ്രത കർശനമാക്കാൻ നടപടികൾ തുടങ്ങി. കൊവിഡ് വ്യാപനം നേരത്തെ രൂക്ഷമായിരുന്ന ഡൽഹിയിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് അടിയന്തിര യോഗം വിളിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. പുതിയ കോവിഡ് ഉപവകഭേദത്തിന്റെ സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടോ എന്ന് നേരത്തെ തന്നെ  തിരിച്ചറിയുന്നതിന് ജനിതക ശ്രേണീകരണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ സൗകര്യം കൂട്ടാന്‍ മന്ത്രി നിര്‍ദേശിച്ചു. സ്‌റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ നിര്‍ദേശം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com