ഭോപ്പാൽ: വിവാഹം കഴിക്കാൻ വിസമ്മതിച്ചതിൽ പ്രകോപിതനായ യുവാവ് കാമുകിയെ ക്രൂരമായി മർദ്ദിക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്ത്. യുവാവിന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തിയത്. മുഖത്തടിച്ച് വീഴ്ത്തിയ ശേഷം ശരീരത്തിലും മുഖത്തും ആവർത്തിച്ച് ആഞ്ഞുചവിട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ കേസെടുത്ത പൊലീസ് മർദ്ദിച്ച യുവാവിനെയും വീഡിയോ ചിത്രീകരിച്ച സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. തന്നെ വിവാഹം കഴിക്കാൻ യുവതി കാമുകനോട് ആവശ്യപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്. വിവാഹത്തിന് പെൺകുട്ടി വിസമ്മതിച്ചതോടെ കുപിതനായ യുവാവ് ക്രൂരമായാണ് മർദ്ദിച്ചത്. തുടർന്ന് ബോധരഹിതയായ യുവതിയെ ഇയാൾ പൊക്കിയെടുത്ത് നിലത്ത് നിർത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
പീഡനത്തിനിരയായ യുവതിയും പ്രതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇവർ തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് ഇയാൾ യുവതിയെ മർദിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിവിധ വകുപ്പുകൾ അനുസരിച്ച് പ്രതി പങ്കജ് ത്രിപാദിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരുന്നതായും പൊലീസ് പറയുന്നു. വീട്ടുകാർ കാമുകനുമായുള്ള വിവാഹത്തിന് അംഗീകാരം നൽകാതിരുന്നതിനെ തുടർന്നാണ് പെൺകുട്ടി കല്യാണത്തിന് വിസമ്മതിച്ചതെന്നും പൊലീസ് പറയുന്നു. ഇതിൽ പ്രകോപിതനായ യുവാവ് ഒരു ദയയുമില്ലാതെയാണ് പെൺകുട്ടിയെ മർദ്ദിച്ചത്. റോഡിൽ അബോധാവസ്ഥയിൽ കിടന്ന പെൺകുട്ടിയെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നപ്പോഴാണ് പ്രതിക്കെതിരെ കേസെടുത്തത്. പെൺകുട്ടി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്തതെന്നും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ