ആദ്യ രക്ഷാദൗത്യം വിജയകരം; യുക്രൈനില്‍ നിന്നുള്ള 219 ഇന്ത്യക്കാരെ മുംബൈയിലെത്തിച്ചു- വീഡിയോ 

റഷ്യ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ആദ്യ ദൗത്യം വിജയകരം
നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തില്‍ കേന്ദ്രമന്ത്രിക്കൊപ്പം നിന്ന് സെല്‍ഫി എടുക്കുന്ന യാത്രക്കാരന്‍, എഎന്‍ഐ
നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തില്‍ കേന്ദ്രമന്ത്രിക്കൊപ്പം നിന്ന് സെല്‍ഫി എടുക്കുന്ന യാത്രക്കാരന്‍, എഎന്‍ഐ

ന്യൂഡല്‍ഹി: റഷ്യ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ആദ്യ ദൗത്യം വിജയകരം. 219 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ പറന്നിറങ്ങി. യാത്രക്കാരെ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

യുക്രൈനില്‍ നിന്ന് റുമാനിയയില്‍ എത്തിച്ച യാത്രക്കാരുടെ ആദ്യ സംഘത്തെയാണ് മുംബൈയില്‍ എത്തിച്ചത്. റുമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. സംഘത്തില്‍ 27 മലയാളികള്‍ ഉണ്ട്. ബുക്കാറസ്റ്റില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം രാത്രി 1.30 ഓടേ ഡല്‍ഹിയില്‍ പറന്നിറങ്ങും. 250 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടാവുക. നാട്ടില്‍ തിരിച്ചെത്തുന്നവരെ പുറത്തിറക്കാന്‍ വിമാനത്താവളത്തില്‍ വലിയ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി സൗജന്യ കോവിഡ് പരിശോധന നടത്തുന്നത് അടക്കമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്. 

യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികളെ സുരക്ഷിതമായി ഹംഗറിയില്‍ എത്തിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സഹോണി- ഉസ്ഹോറോഡ് അതിര്‍ത്തി വഴിയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ എത്തിക്കുക. ഇതിനായി ഇന്ത്യന്‍ എംബസിയുടെ ഒരു യൂണിറ്റ് സഹോണിയില്‍ പ്രവര്‍ത്തിക്കുന്നതായി ഹംഗറിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 

ഹംഗറിയിലെ കോണ്‍സുലേറ്റ് ജനറലുമായി ഏകോപനം നടത്തിയാണ് വിദ്യാര്‍ഥികളെ സുരക്ഷിതമായി ബുഡാപെസ്റ്റില്‍ എത്തിക്കുന്നത്. ബാച്ചുകളായി തിരിച്ചാണ് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തി ബുഡാപെസ്റ്റില്‍ എത്തിക്കുക. തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ ഇവരെ നാട്ടില്‍ എത്തിക്കുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.

ബസ്, വാന്‍ എന്നിവ വഴി മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ. അതിനാല്‍ കാല്‍നട യാത്ര അനുവദിക്കുകയില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അംഗീകൃത പാസ്പോര്‍ട്ട്, റെസിഡന്റ് പെര്‍മിറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, വാക്സിനേഷന്‍ കാര്‍ഡ് എന്നിവ കൈയില്‍ കരുതണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കെപിപി ടൈസ ബോര്‍ഡറില്‍ എത്തിയവര്‍ ഉസ്ഹോറോഡിലേക്ക് തിരികെ പോകുകയും ഹംഗറിയിലെ കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെടേണ്ടതുമാണ്. അതിര്‍ത്തിയില്‍ കാലതാമസം ഉണ്ടായാല്‍ കുടുങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

വിദ്യാര്‍ഥികളെ ഹംഗറി വഴി നാട്ടില്‍ എത്തിക്കാന്‍ പ്രത്യേക ക്രമീകരണം

മറ്റു അതിര്‍ത്തികള്‍ വഴി ഹംഗറിയിലേക്ക് പ്രവേശിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അറിയിപ്പില്‍ പറയുന്നു. മറ്റു അതിര്‍ത്തികളില്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടി വരാം. കൂടാതെ ഇത്തരം അതിര്‍ത്തികളില്‍ എംബസിയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ഹംഗറിയിലേക്ക് പ്രവേശിക്കുന്നതിന് എംബസി വഴിയുള്ള സഹായം ലഭിക്കില്ല. ഇത്തരം അതിര്‍ത്തികള്‍ വഴി ബുഡാപെസ്റ്റില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ പൊതു ഗതാഗതം തെരഞ്ഞെടുക്കാന്‍ മറക്കരുതെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം സ്ലോവാക്യ വഴിയുള്ള രക്ഷാദൗത്യത്തിന് രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്.

അതിനിടെ സഹോണി അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യ സംഘം ഹംഗറിയില്‍ എത്തി. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ബുഡാപെസ്റ്റില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ നാട്ടില്‍ എത്തിക്കും. നാളെ പുലര്‍ച്ചെയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com