അഹമ്മദാബാദ്: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി വിവാഹപ്പാർട്ടി. 5,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ ആഘോഷം വിവാദത്തിലുമായി. ഗുജറാത്തിലാണ് സംഭവം.
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുജറാത്തിലെ തപി ജില്ലയിൽ ജനുവരി 17ന് ആണു വിവാഹ ആഘോഷവും നിരവധി പേരെ പങ്കെടുപ്പിച്ച് ഡിജെ പാർട്ടിയും അരങ്ങേറിയത്.
ഡിജെ സംഗീതത്തിന് നിരവധിപ്പേർ ചുവടുവയ്ക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്. വിവാഹാഘോഷം ആണെന്നും 5000 ത്തിലധികം ആളുകൾ പങ്കെടുത്തെന്നും പിന്നാലെ റിപ്പോർട്ടുകൾ വന്നു. വിവാഹത്തിന് 150 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്നാണ് ഗുജറാത്ത് സർക്കാരിന്റെ നിർദേശം. മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് നടത്തിയ വിവാഹത്തിനെതിരെ വിമർനങ്ങൾ ഉയർന്നു.
പരിപാടി സംഘടിപ്പിച്ചതിന് വധുവിന്റെ അച്ഛനും സഹോദങ്ങൾക്കുമെതിരെ കേസ് എടുത്തെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു ഇതെന്നും ഡിജിപി രാജ്കുമാർ പാണ്ഡ്യൻ പ്രതികരിച്ചു. പരിപാടിക്ക് അനുമതി നിഷേധിക്കാതിരുന്ന രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ