ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം അവസാനം കോൺഗ്രസ് വിട്ട അമരീന്ദർ സ്വന്തം പാർട്ടി രൂപീകരിച്ചിരുന്നു. എന്നാൽ പഞ്ചാബ് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനായില്ല. പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ച് അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.
അമരീന്ദർ ചികിത്സയ്ക്കായി നിലവിൽ ലണ്ടനിലാണ്. ഇദ്ദേഹം തിരിച്ചെത്തിയ ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂ. അതേസമയം, വിഷയത്തിൽ അന്തിമ തീരുമാനം ബിജെപി കേന്ദ്ര നേതൃത്വവും പാർലമെന്ററി ബോർഡും ചേർന്നു തീരുമാനിക്കുമെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
അമരീന്ദറിനെ കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ, ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി തുടങ്ങിയവരുടെ പേരും ഉപരാഷ്ട്രപതി സ്ഥാനത്തേക്കു ബിജെപി പരിഗണിക്കുന്നുണ്ട്.
അതിനിടെ, നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് രണ്ടാമതൊരു അവസരം കൂടി നൽകിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. നിലവിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ദ്രൗപദി മുർമു വിജയിക്കുമെന്നാണ് എൻഡിഎ കണക്കുകൂട്ടുന്നത്. മുൻ ബിജെപി നേതാവായ യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ