ഗവര്‍ണര്‍ 'ഡോക്ടറായി'; വിമാനത്തില്‍ സഹയാത്രികന് അടിയന്തര വൈദ്യസഹായം; അഭിനന്ദനം

വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ കൃപാനന്ദ് ത്രിപാഠിയെ ആശുപത്രിയിലേക്ക് മാറ്റി
യാത്രക്കാരനെ ഗവര്‍ണര്‍ പരിശോധിക്കുന്നു/ ട്വിറ്റര്‍ ചിത്രം
യാത്രക്കാരനെ ഗവര്‍ണര്‍ പരിശോധിക്കുന്നു/ ട്വിറ്റര്‍ ചിത്രം

ഹൈദരാബാദ്: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് തെലങ്കാന ഗവര്‍ണറുടെ സമയോചിത ഇടപെടല്‍ രക്ഷയായി. വിമാനയാത്രയ്ക്കിടെ ഐപിഎസ് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി ഉജേലയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.

കൃപാനന്ദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ, യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലുമുണ്ടോയെന്ന് എയര്‍ഹോസ്റ്റസ് ചോദിച്ചു. ഉടന്‍ വിമാനത്തിലുണ്ടായിരുന്ന തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ മുന്നോട്ടു വരികയും പ്രഥമ ശുശ്രൂഷ നല്‍കുകയുമായിരുന്നു. ഡോക്ടര്‍ കൂടിയായ ഗവര്‍ണര്‍ സ്‌റ്റെതസ്‌കോപ്പ് വെച്ച് പരിശോധിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ കൃപാനന്ദ് ത്രിപാഠിയെ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ അദ്ദേഹത്തിന് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് 14,000 വരെയായി താഴ്ന്നുപേയിരുന്നു. ഗവര്‍ണര്‍ പരിശോധിക്കുമ്പോള്‍ ഹൃദയമിടിപ്പ് 39 വരെയായി കുറഞ്ഞിരുന്നു. മാഡം നല്‍കിയ ഉപദേശവും പ്രാഥമ ശുശ്രൂഷയുമാണ് ജീവന്‍ തിരിച്ചുകിട്ടാന്‍ ഇടയാക്കിയതെന്ന് കൃപാനന്ദ് ത്രിപാഠി പറഞ്ഞു.

ഗവര്‍ണര്‍ ഫ്‌ളൈറ്റില്‍ ഇല്ലായിരുന്നുവെങ്കില്‍ തനിക്ക് ജീവന്‍ നഷ്ടമാകുമായിരുന്നു. ഒരു അമ്മയെ പോലയാണ് ഗവര്‍ണര്‍ തന്നെ പരിപാലിച്ചത്.  ഇത് തന്റെ രണ്ടാം ജന്മമാണെന്നും കൃപാനന്ദ് ത്രിപാഠി ഉജേല പറഞ്ഞു. ആന്ധ്രപ്രദേശിലെ റോഡ് സുരക്ഷാ വിഭാഗം എഡിജിപിയാണ് ഇദ്ദേഹം.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com