രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍; രാജ്യസഭ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ബിടിപി; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ബിജെപി

പാര്‍ട്ടിക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ നിന്നും ബിടിപി വിട്ടുനില്‍ക്കുന്നത്
അശോക് ഗെലോട്ട് രാഹുല്‍ ഗാന്ധിക്കൊപ്പം (ഫയല്‍)
അശോക് ഗെലോട്ട് രാഹുല്‍ ഗാന്ധിക്കൊപ്പം (ഫയല്‍)

ജയ്പൂര്‍: രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രതിഷേധം രൂക്ഷമാകുന്നതിനിടെ, കോണ്‍ഗ്രസിനെ വെട്ടിലാക്കി ഭാരതീയ ട്രൈബല്‍ പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടി രാജസ്ഥാന്‍ ഘടകം പ്രസിഡന്റ് വേലാ റാം ഘോഗ്രയാണ് തീരുമാനം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേരത്തെ പാര്‍ട്ടിക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. 

രാജസ്ഥാന്‍ നിയമസഭയില്‍ രണ്ട് എംഎല്‍എമാരാണ് ബിടിപിക്ക് ഉള്ളത്. ചോരാസിയില്‍ നിന്നുള്ള രാജ്കുമാര്‍ റോട്ട്, സാഗ് വാരയില്‍ നിന്നുള്ള രാം പ്രസാദ് ഡിന്‍ഡോര്‍ എന്നിവരാണ് ബിടിപി എംഎല്‍എമാര്‍. 2020ലെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിടിപി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. രാജസ്ഥാനില്‍ നിന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. 

സുര്‍ജേവാല ഹരിയാനക്കാരനും വാസ്‌നിക് മഹാരാഷ്ട്രയും പ്രമോദ് തിവാരി ഉത്തര്‍പ്രദേശുകാരനുമാണ്. സംസ്ഥാനത്തെ മൂന്നു സീറ്റിലും ഒരു രാജസ്ഥാന്‍ നേതാവിനെ പോലും പരിഗണിക്കാത്തതില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിനിടയില്‍ അതൃപ്തി പുകയുന്നതിനിടെയാണ് ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ വിട്ടുനില്‍ക്കല്‍ തീരുമാനവും ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മൂന്നു സ്ഥാനാര്‍ത്ഥികളും ജയിക്കുന്നതിന്, പാര്‍ട്ടി എംഎല്‍എംമാരെ കൂടാതെ, 13 സ്വതന്ത്രര്‍, രണ്ട് സിപിഎം, രണ്ട് ബിടിപി എംഎല്‍എമാരുടെ കൂടി പിന്തുണ അനിവാര്യമാണ്. 

അതിനിടെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം ഒഴിവാക്കുക ലക്ഷ്യമിട്ട് ബിജെപിയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റും. ജൂണ്‍ അഞ്ചിനാണ് എംഎല്‍എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റുക. രാഷ്ട്രീയ കുതിരക്കച്ചവടം പേടിച്ച് ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഛത്തീസ് ഗഡിലേക്ക് മാറ്റാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ മാസം 10 നാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com