ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍. കാല്‍നടയായിട്ടാണ് രാഹുല്‍ ഇ ഡി ഓഫീസിലേക്കെത്തിയത്. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ രാഹുലിനെ അനുഗമിച്ചു.
പ്രകടനമായി പോകുന്നത് പൊലീസ് വിലക്കിയിരുന്നു. പ്രകടനമായി പോകുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയെ തുടര്‍ന്ന് അക്ബര്‍ റോഡ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബാരിക്കേഡുകള്‍ അടക്കം പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് നിയന്ത്രണം വകവെക്കാതെ നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും രാഹുലിന് പിന്തുണയായി സ്ഥലത്ത് എത്തിയിരുന്നു.
ഇവിടെ എത്തിയ കോണ്‍ഗ്രസ് നിരവധി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിലേക്ക് മാറ്റി.കോൺഗ്രസ് ഇല്ലാത്ത കേസ് ഉണ്ടാക്കി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. പൊലീസ് സംഘർഷാവസ്ഥ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. രാഹുൽഗാന്ധി ചോദ്യം ചെയ്യലിന് ശേഷം പുറത്തു വരുന്നതു വരെ ഇ ഡി ഓഫീസിന് മുന്നിൽ സത്യഗ്രഹസമരം നടത്തുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
രാവിലെ പ്രിയങ്ക ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയശേഷമാണ് രാഹുല്‍ ഗാന്ധി ഇഡി ഓഫീസിലേക്ക് തിരിച്ചത്. കേസ് രാഷ്ട്രീയപ്രേരിതമായി ഉണ്ടാക്കിയതാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ കേസിനെ കോണ്‍ഗ്രസ് നിയമപരമായി നേരിടുകയാണ് വേണ്ടതെന്നും, രാഷ്ട്രീയ നാടകങ്ങള്‍ അല്ല വേണ്ടതെന്നും ബിജെപി അഭിപ്രായപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ