'നിയമ നടപടികളെ വേട്ടയാടലായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ല'; യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ

'ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ ഇടപെടരുത്. നിയമനടപടികളെ പീഡനമായി ചിത്രീകരിക്കരുത്'
വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി/ ഫയല്‍
വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി/ ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ. യു എന്നിന്റെ പ്രസ്താവന അനാവശ്യമാണ്. ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ ഇടപെടരുത്. നിയമനടപടികളെ പീഡനമായി ചിത്രീകരിക്കരുത്. നിയമപരമായ നടപടികളെ വേട്ടയാടലായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ലെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. 

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചു എന്നാരോപിച്ചാണ് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ എന്നിവരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്ത നടപടിയെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അപലപിച്ചിരുന്നു. 

ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിച്ചതിന്റെ പേരിലാണ് ഇവരെ സര്‍ക്കാര്‍ പിഡിപ്പിക്കുന്നതെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും, ഇരുവരെയും ഉടന്‍ മോചിപ്പിക്കണമെന്നും യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ വിഷയം ചര്‍ച്ചയാകുന്നു എന്നതു കണക്കിലെടുത്താണ് കടുത്ത പ്രതികരണവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്. 

2002ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ശ്രീകുമാറും ടീസ്റ്റ സെതല്‍വാദും മുന്‍ ഐപിഎസ് ഓഫീസറായ സഞ്ജീവ് ഭട്ടും സാക്കിയ ജാഫ്രി മുഖേന നിരവധി ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും എസ്‌ഐടി മേധാവിക്കും മറ്റുള്ളവര്‍ക്കുമെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നുമാണ് അന്വേഷണം സംഘം പറയുന്നത്. കലാപ സമയത്ത് മലയാളിയായ ആര്‍ ബി ശ്രീകുമാര്‍ ഗുജറാത്ത് എഡിജിപിയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com