കൊല്‍ക്കത്ത: യാത്രാമധ്യേ വിമാനം കൊടുങ്കാറ്റില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് കുറഞ്ഞത് 40 യാത്രക്കാര്‍ക്ക് പരിക്ക്. ക്യാബിന്‍ ലഗേജ് യാത്രക്കാരുടെ മേല്‍ വീണാണ് യാത്രക്കാര്‍ക്ക് പരിക്കുപറ്റിയത്. ഇതില്‍ പത്തുപേരുടെ പരിക്ക് ഗുരുതരമാണ്.തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി.
ബംഗാളിലാണ് സംഭവം. മുംബൈയില്‍ നിന്ന് ദുര്‍ഗാപൂരിലേക്ക് സര്‍വീസ് നടത്തിയ സ്‌പൈസ് ജെറ്റ് വിമാനമാണ് യാത്രാമധ്യേ മോശം കാലാവസ്ഥയെ തുടര്‍ന്ന് ആടിയുലഞ്ഞത്. കൊടുങ്കാറ്റില്‍ വിമാനം അകപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പരിഭ്രാന്തിയിലായി. മോശം കാലാവസ്ഥയില്‍ വിമാനം ആടി ഉലഞ്ഞതോടെ ക്യാബിന്‍ ലഗേജ് വീണാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് വിമാനം ദുര്‍ഗാപൂരിലെ കാസി നസ്രുള്‍ ഇസ്ലാം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.
പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പത്തുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ