ന്യൂഡൽഹി: രാജ്യദ്രോഹ കുറ്റം ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ ചില വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ. രാജ്യദ്രോഹ കേസിന്റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേൾക്കും.
നിയമ വ്യവസ്ഥകൾ പുനഃപ്പരിശോധിക്കാമെന്ന് കേന്ദ്രം മറുപടി നൽകിയതിനെ തുടർന്ന് കേസ് വിശാല ബെഞ്ചിന് വിടണോ എന്ന കാര്യത്തിൽ കോടതി ഇന്ന് തീരുമാനമെടുക്കും. നിയമം പുനപ്പരിശോധിക്കേണ്ടെന്ന നിലപാടാണ് ആദ്യം കേന്ദ്രം സ്വീകരിച്ചിരുന്നത്. ഹർജിക്കാരുടെയും കേന്ദ്രത്തിന്റെയും മറുപടി പരിശോധിച്ച ശേഷമായിരിക്കും ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് ഹർജിയിൽ തീരുമാനമെടുക്കുക.
സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ചാം വർഷത്തിലും ബ്രീട്ടീഷ്ക്കാലത്തെ നിയമം നിലനിർത്തേണ്ട കാര്യമുണ്ടോയെന്ന് ഹർജി പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു. മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലകൻ എന്നിവർക്കെതിരെ പ്രയോഗിച്ച രാജ്യദ്രോഹക്കുറ്റം, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ആവശ്യമുണ്ടോ എന്ന് ചോദിച്ച കോടതി ഈ നിയമം വളരെ അധികം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124A വകുപ്പിനെതിരെ റിട്ടയേർഡ് കരസേന മേജർ ജനറൽ എസ്ജി വൊമ്പാട്ട്കേരെയും, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും സമർപ്പിച്ച ഹർജികളിലാണ് വാദം കേൾക്കുന്നത്. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ച് വേണ്ടെന്ന നിലപാടാണ് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചത്.
രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാർഗനിർദേശം കൊണ്ടു വരാമെന്നും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നത്, ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുതെന്നുമാണ് എജിയുടെ വാദം.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ