'ഈ ദിനത്തില്‍ രാജ്യം ദുഃഖിക്കുന്നു'; പേരറിവാളന്റെ മോചനത്തിനെതിരെ കോണ്‍ഗ്രസ്

മുന്‍പ്രധാനമന്ത്രിയുടെ കൊലപാതകിയെ വിട്ടയച്ചത് അപലപനീയവും നിര്‍ഭാഗ്യകരവുമാണ്.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല
Updated on
1 min read

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊലപാതക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പേരറിവാളനെ മോചിപ്പിച്ച സുപ്രീം കോടതി ഉത്തരവ് നിരാശജനകമാണെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ ഘാതകനെയാണ് വെറുതെ വിട്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. 

ജയിലില്‍ നിന്ന് മോചിപ്പിച്ചത്‌ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനില്‍ മാത്രമല്ല, ഒരോ ഭാരതീയനിലും ദുഃഖവും അമര്‍ഷവും ഉണ്ടാക്കുന്നതാണെന്നും സുര്‍ജേവാല പറഞ്ഞു. തീവ്രവാദിയെ തീവ്രവാദിയെ പോലെ പരിഗണിക്കണം. രാജീവ് ഗാന്ധിയുടെ കൊലപാതകിയെ വിട്ടയക്കാനുള്ള സുപ്രീം കോടതി വിധി വേദനയും നിരാശാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. 

മുന്‍പ്രധാനമന്ത്രിയുടെ കൊലപാതകിയെ വിട്ടയച്ചത് അപലപനീയവും നിര്‍ഭാഗ്യകരവുമാണ്. ഇന്ന് രാജ്യത്തിന് സങ്കടകരമായ ദിവസമാണ്. തീവ്രവാദികള്‍ക്കെതിരെ പോരാടുന്ന ഒരോരാജ്യസ്‌നേഹിയ്ക്കും അംഗീകരിക്കാനാകാത്ത നടപടിയാണ് വിധിയില്‍ ഉണ്ടായിരിക്കുന്നത്. പേരറിവാളിന്റെ മോചനം ചൂണ്ടിക്കാട്ടി ജയിലില്‍ കഴിയുന്ന മറ്റ് കൊലയാളികളുടെ മോചനത്തിന് സഹായകമാകുന്നതാണ് വിധിയെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

മുപ്പത്തിയൊന്നു വര്‍ഷമായി അമ്മ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് തന്റെ ശിക്ഷാ ഇളവെന്ന്, രാജീവ് ഗാന്ധി വധക്കേസില്‍ മോചിപ്പിക്കപ്പെട്ട പേരറിവാളന്‍ പറഞ്ഞു. അമ്മ അര്‍പ്പുതമ്മാളിന് മധുരം നല്‍കിയാണ്, സുപ്രീം കോടതി ശിക്ഷാ ഇളവ് നല്‍കിയ വാര്‍ത്ത പേരറിവാളന്‍ ആഘോഷിച്ചത്. നിലവില്‍ സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിലാണ് പേരറിവാളന്‍.

മോചന വാര്‍ത്ത അറിഞ്ഞതോടെ ജോലാര്‍പേട്ടയിലെ വീട്ടിലേക്ക് ബന്ധുക്കളുടെയും സുഹൃത്തുക്കളുടയും ഒഴുക്കാണ്. വികാര നിര്‍ഭര രംഗങ്ങള്‍ക്കാണ പേരറിവാളന്റെ വീട് സാക്ഷ്യം വഹിച്ചത്. പേരറിവാളന്റെ വിവാഹം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ബന്ധുക്കളുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് പിതാവ് പറഞ്ഞു.

അനുച്ഛേദം 142 പ്രകാരം ഉത്തരവ്

ഭരണഘടനയുടെ 142ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം പ്രയോഗിച്ചുകൊണ്ടാണ്, ജസ്റ്റിസ് എല്‍ നാഗേശ്വറ റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ശിക്ഷിക്കപ്പെട്ടു മുപ്പതു വര്‍ഷത്തിനു ശേഷമാണ് പേരറിവാളന്റെ മോചനം.

പേരറിവാളനെ മോചിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിട്ടും ഇനിയും തടവില്‍ പാര്‍പ്പിക്കാനാവില്ലെന്ന കോടതി വ്യക്തമാക്കി. പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് മന്ത്രിസഭയുടെ തീരുമാനത്തിന് ഗവര്‍ണര്‍ എന്‍എന്‍ രവി അംഗീകാരം നല്‍കിയിരുന്നില്ല. മോചനത്തിന് അധികാരം രാഷ്ട്രപതിക്കു മാത്രമാണെന്നായിരുന്നു ഗവര്‍ണറുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാട്.

മന്ത്രിസഭ എല്ലാ വശങ്ങളും പരിശോധിച്ചാണ് പേരറിവാളന്റെ മോചനത്തില്‍ തീരുമാനമെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ക്ക് ഇക്കാര്യം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ശിക്ഷ ഇളവ് ആവശ്യപ്പെട്ട്, 47കാരനായ പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

1991 മെയ് 21നാണ്, പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വച്ച് കൊല്ലപ്പെട്ടത്. ധനു എന്ന എല്‍ടിടിഇ ചാവേര്‍ ബോംബ് പൊട്ടിത്തെറിച്ചായിരുന്നു കൊലപാതകം. കേസില്‍ പേരറിവാളന്‍, മുരുകന്‍, ശാന്തന്‍, നളിനി എന്നിവര്‍ക്കു കോടതി വധശിക്ഷ വിധിച്ചു. 2014ല്‍ പേരറിവാളന്റെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com