ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി കേസ് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഇതിനായി ഉച്ചയ്ക്ക് മൂന്നിന് പ്രത്യേക ബെഞ്ച് രൂപവത്കരിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.
ഗ്യാന്‍വാപി പള്ളിസമുച്ചയത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്രചെയ്ത ഉത്തരവിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കും. ഇക്കാര്യം ചൊവ്വാഴ്ച കോടതിനടപടികള്‍ ആരംഭിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് മുമ്പാകെ അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ ഉന്നയിച്ചു. ഇതോടെയാണ് ബെഞ്ച് രൂപീകരിച്ചു വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഹര്‍ജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
ഗ്യാന്‍വാപി മസ്ജിദ് കേസില്‍ കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷ വാരണാസി ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു. ശിവലിംഗത്തിന് സമാനമായ വസ്തുവിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് ആരാധന നടത്താന്‍ അവകാശം തേടി ഹര്‍ജി നല്‍കിയ ഹിന്ദു സ്ത്രീകളാണ് കാര്‍ബണ്‍ ഡേറ്റിംഗ് എന്ന ആവശ്യവും മുന്നോട്ട് വച്ച് ഹര്‍ജി നല്‍കിയത്. സുപ്രീംകോടതിയുടെ മെയ് 16 ലെ ഉത്തരവ് പ്രകാരം ഈ ഭാഗം സീല്‍ ചെയ്യാനാണ് കോടതി നിര്‍ദ്ദേശിച്ചത്. അതിനാല്‍ അപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിറക്കിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ