ന്യൂഡല്‍ഹി: 1000 കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്ന അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ട് ചെയ്ത 1000 പേരാണ് ബിജെപിയിൽ ചേരാൻ പോകുന്നത് എന്നായിരുന്നു ഹിമന്ദയുടെ അവകാശവാദം. കോണ്‍ഗ്രസില്‍ അവര്‍ മാത്രമാണ് ജനാധിപത്യവാദികളെന്നും ഹിമന്ദ പറഞ്ഞിരുന്നു.
ശശി തരൂരാണ് ജയിച്ചതെങ്കില്‍ കോണ്‍ഗ്രസില്‍ ജനാധിപത്യം വന്നുവെന്ന് താൻ പറയുമായിരുന്നു. നിരവധി നല്ല ആളുകള്‍ ആ പാര്‍ട്ടിയില്‍ ഉണ്ടെന്നും ഒരു പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കവേ ഹിമന്ദ പറഞ്ഞു. വോട്ടുകള്‍ എണ്ണുന്നതിന് മുമ്പ് തന്നെ ഫലം അറിയുകയും പ്രഖ്യാപിക്കുകയും ചെയ്തതിനെയാണ് അവര്‍ ആഭ്യന്തര തെരഞ്ഞെടുപ്പ് എന്ന് പറയുന്നത്. എല്ലാം ഒത്തുകളിയായിരുന്നു. ഫലം ഒദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് തന്നെ രാഹുല്‍ ഗാന്ധി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വിജയിയായി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി ഹിമന്ദ പരിഹസിച്ചു.
ഇതിന് മറുപടിയുമായാണ് തരൂർ ഇപ്പോൾ രംഗത്തെത്തിയത്. ധൈര്യത്തോടെ കാര്യങ്ങൾ നേരിടുന്ന കോൺഗ്രസുകാർ ഒരിക്കലും ബിജെപിയിൽ ചേരില്ല എന്നായിരുന്നു തരൂരിന്റെ പ്രതികരണം. തനിക്ക് വോട്ടു ചെയ്തവരെ പരോക്ഷമായി അഭിനന്ദിച്ചായിരുന്നു തരൂരിന്റെ ഹിമന്ദയ്ക്കുള്ള മറുപടി. പോരാടാൻ ധൈര്യമില്ലാത്തവരാണ് ബിജെപിയുടെ പ്രലോഭനങ്ങളിൽ വീഴുന്നതെന്നും തരൂർ മറുപടിയിൽ വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ