അഹമ്മദാബാദ്: ദീപാവലി പ്രമാണിച്ച് ഒക്‌ടോബർ 27 വരെ ഗുജറാത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കില്ലെന്ന് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി. ഒക്ടോബർ 21 മുതൽ 27 വരെ ഗുജറാത്ത് ട്രാഫിക് പൊലീസ് പൗരന്മാരിൽ നിന്ന് പിഴ ഈടാക്കില്ല. ഹെൽമെറ്റോ ലൈസൻസോ ഇല്ലാതെ പിടിക്കപ്പെടുകയോ ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയോ ചെയ്താൽ പൊലീസ് അവരെ ഉപദേശിക്കുകയും പൂക്കൾ നൽകുകയും ചെയ്യും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
സൂറത്തിൽ നടന്ന ഒരു പരിപാടിക്കിടെ ആയിരുന്നു ഹർഷ് സംഘവിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ജനപക്ഷ തീരുമാനങ്ങളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇളവിന്റെ അർത്ഥം പൊതുജനങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിക്കരുത് എന്നല്ലെന്നും നിങ്ങൾ തെറ്റ് ചെയ്താൽ അതിന് പിഴ ഈടാക്കില്ല എന്ന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിലടക്കം പ്രഖ്യാപനത്തെ എതിർത്തും അനുകൂലിച്ചും അഭിപ്രായങ്ങൾ എത്തുന്നുണ്ട്. ആളുകളുടെമേൽ നിയമബോധം അടിച്ചേൽപ്പിക്കുകയല്ല മറിച്ച് സ്വയം അവ പാലിക്കാൻ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്. അതേസമയം ഈ തീരുമാനം ഗതാഗതക്കുരുക്ക് വർദ്ധിക്കാനും അപകടങ്ങൾ കൂടാനും ഇടയാക്കുമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates