വാട്‌സ് ആപ്പില്‍ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍; ലോണ്‍ ആപ്പുകാരുടെ നിരന്തര ഭീഷണി; മകളുടെ ജന്മദിനത്തില്‍ ദമ്പതികള്‍ ജീവനൊടുക്കി

ഡെലിവറി ബോയി ആയി കൂടി ജോലി നോക്കിയെങ്കിലും ലോണ്‍ ആപ്പുകാരുടെ പണം മുഴുവന്‍ അടയ്ക്കാനായില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ലോണ്‍ ആപ്പുകാരുടെ മാനസിക പീഡനത്തിലും ഭീഷണിയിലും മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരിയിലാണ് സംഭവം. ദമ്പതികളുടെ കുട്ടികളിലൊരാളുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ആത്മഹത്യ.

അല്ലൂരി സീതാരാമരാജു ജില്ലയിലെ ലിബ്ബാര്‍ത്തി സ്വദേശിയായ കൊല്ലി ദുര്‍ഗാ റാവു, ഭാര്യ രമ്യാ ലക്ഷ്മി എന്നിവരാണ് മരിച്ചത്. ജോലി തേടി പത്തു വര്‍ഷം മുമ്പാണ് ലിബ്ബാര്‍ത്തിയില്‍ നിന്നും ദുര്‍ഗാ റാവു രാജാമഹേന്ദ്രവാരത്തെത്തിയത്. ഇവിടെ പെയിന്ററായി ജോലി ചെയ്തു വരികയായിരുന്നു. 

ആറുവര്‍ഷം മുമ്പായിരുന്നു ദുര്‍ഗാറാവുവിന്റെയും രമ്യയുടേയും വിവാഹം. നാലും രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ ഇവര്‍ക്കുണ്ട്. രമ്യാലക്ഷ്മി തയ്യല്‍ ജോലിയിലേര്‍പ്പെട്ടിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ ഇവര്‍ രണ്ട് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളില്‍ നിന്നും പണം വായ്പയെടുത്തിരുന്നു. 

എന്നാല്‍ പണം തിരിച്ചടവ് യഥാസമയം പൂര്‍ത്തിയാക്കാനായില്ല. തിരിച്ചടവ് മുടങ്ങിയതോടെ ലോണ്‍ ആപ്പ് ഉടമകള്‍ ഇവരെ വിളിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തില്‍ ഇവര്‍ നല്‍കേണ്ടതിനേക്കാള്‍ കൂടുതല്‍ പണം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.

പണം ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ രമ്യാലക്ഷ്മിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണി മുഴക്കി. പെയിന്റിങ് ജോലിക്ക് പുറമേ, ദുര്‍ഗാ റാവു ഡെലിവറി ബോയി ആയി കൂടി ജോലി നോക്കിയെങ്കിലും ലോണ്‍ ആപ്പുകാരുടെ പണം മുഴുവന്‍ അടയ്ക്കാനായില്ല. 

ഇതിനിടെ കഴിഞ്ഞദിവസം ലോണ്‍ ആപ്പ് ഉടമകള്‍ വാട്‌സ് ആപ്പിലൂടെ രമ്യാലക്ഷ്മിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തു. 10 ദിവസത്തിനകം പണം മുഴുവന്‍ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുമെന്നായിരുന്നു ഭീഷണി.

ഇതില്‍ മനം നൊന്ത് ദമ്പതികള്‍ വെസ്റ്റ് ഗോദാവരിയിലെത്തി ഹോട്ടലില്‍ മുറിയെടുത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വിഷം കഴിക്കുന്നതിന് തൊട്ടുമുമ്പ് തങ്ങള്‍ ജീവനൊടുക്കുകയാണെന്നും, കുട്ടികളെ നോക്കണമെന്നും ദമ്പതികള്‍ ബന്ധുക്കളെ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com