മൂന്നു കോടി രൂപ, 50 കിലോ സ്വര്‍ണം, 13 തിരകള്‍, ഒമ്പത് ക്വിന്റല്‍ നെയ്യ്; സന്യാസി നരേന്ദ്രഗിരിയുടെ മുറിയില്‍ പരിശോധന; അമ്പരന്ന് സിബിഐ സംഘം

കോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു സീല്‍ ചെയ്ത റൂം സിബിഐ സംഘം തുറന്നത്
മഹന്ത് നരേന്ദ്രഗിരി/ ഫയല്‍
മഹന്ത് നരേന്ദ്രഗിരി/ ഫയല്‍

ലഖ്‌നൗ: ജീവനൊടുക്കിയ സന്യാസി മഹന്ത് നരേന്ദ്രഗിരിയുടെ മുറിയില്‍ നിന്നും കോടിക്കണക്കിന് രൂപയും സ്വര്‍ണവും നിരവധി രേഖകളും സിബിഐ കണ്ടെടുത്തു. ബാഗംബരി മഠത്തിലെ സീല്‍ ചെയ്ത മുറി സിബിഐ സംഘം തുറന്ന് പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്. മഹന്ത് നരേന്ദ്രഗിരി മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് പരിശോധന നടത്തിയത്. 

മൂന്നു കോടി രൂപ, 50 കിലോ സ്വര്‍ണം, 13 തിരകള്‍, ഒമ്പത് ക്വിന്റല്‍ നെയ്യ്, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍, പ്രമാണങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. പരിശോധന വീഡിയോയിലും പകര്‍ത്തിയിട്ടുണ്ട്. കോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു സീല്‍ ചെയ്ത റൂം സിബിഐ സംഘം തുറന്നത്.

മഹന്ത് ബല്‍ബീര്‍ ഗിരിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മഠത്തിലുള്ള പണവും മറ്റുവസ്തുക്കളും കേസില്‍പ്പെട്ടവയല്ലെന്നും, അവ മഠത്തിന് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പണവും സ്വര്‍ണവും മറ്റു രേഖകളും പരിശോധിച്ച് തിട്ടപ്പെടുത്തിയശേഷം മഠം അധികൃതര്‍ക്ക് തന്നെ നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 20 നാണ് 62 കാരനായ അഖില ഭാരതീയ അഖാര പരിഷദ് പ്രസിഡന്റ് കൂടിയായ മഹന്ത് നരേന്ദ്രഗിരിയെ പ്രയാഗ് രാജിലെ മഠത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് യുപി സര്‍ക്കാര്‍ മഹന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. 

സിബിഐ അന്വേഷണത്തില്‍ നരേന്ദ്രഗിരിയുടെ ശിഷ്യനായ ആനന്ദ് ഗിരിയെയും കൂട്ടാളികളായ ആദ്യ തിവാരി, സന്ദീപ് തിവാരി എന്നിവരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മഹന്തിന്റെ അപകീര്‍ത്തികരമായ ശബ്ദസന്ദേശം പരസ്യപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിച്ചിരുന്നതായും സിബിഐ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മഹന്ത് നരേന്ദ്രഗിരി ജീവനൊടുക്കിയതെന്നാണ് സിബിഐ കണ്ടെത്തല്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com