'മകൾ ബലാത്സംഗത്തിന് ഇരയായി; വീണ്ടും പോസ്റ്റുമോർട്ടം നടത്തണം'- 21കാരിയുടെ മൃതദേഹം ഒന്നര മാസം ഉപ്പ് കുഴിയിൽ!
മുംബൈ: ആദിവാസി യുവതിയുടെ മൃതദേഹം ഉപ്പുകുഴിയിൽ സൂക്ഷിച്ച നിലയിൽ. യുവതിയുടെ മൃതദേഹം 44 ദിവസത്തോളമാണ് പിതാവ് ഇത്തരത്തിൽ സൂക്ഷിച്ചത്. തന്റെ മകൾ ബലാത്സംഗത്തിന് ഇരയായെന്നും വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നും ആവശ്യപ്പട്ടാണ് പിതാവ് മൃതദേഹം സൂക്ഷിച്ചത്.
മഹാരാഷ്ട്രയിലെ നന്ദുർബാറിലാണ് സംഭവം. 21കാരിയായ യുവതിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം മുംബൈയിലെ സർക്കാരിന് കീഴിലുള്ള ജെജെ ആശുപത്രിയിൽ എത്തിച്ചത്. രണ്ടാമതും പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം മൃതദേഹവുമായി ആശുപത്രിയിൽ എത്തിയത്.
ഓഗസ്റ്റ് ഒന്നിനാണ് നന്ദുർബാറിലെ ധഡ്ഗാവ് താലൂക്കിലുള്ള വാവിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് പേർ ചേർന്ന് തന്റെ മകളെ ബലാത്സംഗം ചെയ്തതായാണ് പിതാവ് ആരോപിക്കുന്നത്.
എന്നാൽ ആദ്യം നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതി ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.
അതേസമയം പൊലീസ്, കേസ് ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നും അതിനാലാണ് മൃതദേഹം സംസ്‌കരിക്കുന്നതിന് പകരം സംരക്ഷിക്കാൻ തീരുമാനിച്ചതെന്നും മരിച്ച യുവതിയുടെ പിതാവ് ഉൾപ്പെടെയുള്ള കുടുംബം പറയുന്നു. മരണത്തെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവരാൻ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഉപ്പ് കുഴിയിൽ സൂക്ഷിച്ചതിനാൽ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടത്തിനായി എത്തിക്കാൻ കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വിദഗ്ധ ഡോക്ടർമാരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയാണെന്നും പോസ്റ്റ്‌മോർട്ടം വെള്ളിയാഴ്ച നടത്തും. നടപടിക്രമങ്ങൾ വീഡിയോ ഗ്രാഫ് ചെയ്യുമെന്നും അശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ