ഗെലോട്ടിനെതിരെ നടപടി?; ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയില്‍; കേന്ദ്ര നിരീക്ഷകര്‍ ഇന്ന് സോണിയക്ക് റിപ്പോര്‍ട്ട് നല്‍കും

ഹൈക്കമാന്‍ഡ് നിര്‍ദേശം അട്ടിമറിക്കപ്പെട്ടത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അറിവോടെയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍
അശോക് ഗെലോട്ട് /ഫയല്‍ ചിത്രം
അശോക് ഗെലോട്ട് /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ, കോണ്‍ഗ്രസ് കേന്ദ്ര നീരീക്ഷകര്‍ ഇന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ അജയ് മാക്കനുമാണ് സോണിയക്ക് റിപ്പോര്‍ട്ട് കൈമാറുക. മുഖ്യമന്ത്രി പദം സംബന്ധിച്ച ഹൈക്കമാന്‍ഡ് നിര്‍ദേശം അട്ടിമറിക്കപ്പെട്ടത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അറിവോടെയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. 

ഇക്കാര്യം കേന്ദ്രനിരീക്ഷകര്‍ കഴിഞ്ഞദിവസം തന്നെ സോണിയയെ ധരിപ്പിച്ചതായാണ് സൂചന. ഗെലോട്ടിന്റെ തിരക്കഥ അനുസരിച്ചായിരുന്നു എംഎല്‍എമാരുടെ പ്രതിഷേധം അരങ്ങേറിയത്. ഇരട്ടപദവി വേണ്ടെന്ന പരസ്യ പ്രസ്താവനയിലൂടെ നേതൃത്വത്തെ അടക്കം ഗെലോട്ട് തെറ്റിദ്ധരിപ്പിച്ചു. ഹൈക്കമാന്‍ഡ് വിളിച്ച നിയമസഭാ കക്ഷിയോഗം അട്ടിമറിച്ച് സമാന്തര യോഗത്തിന് പച്ചക്കൊടി കാട്ടിയതായും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. 

അശോക് ഗെലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റാകുന്നതോടെ, രാജസ്ഥാന്‍ മുഖ്യമന്ത്രി പദം സച്ചിന്‍ പൈലറ്റിന് നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. എന്നാല്‍ സച്ചിന് മുഖ്യമന്ത്രി പദം കൈമാറാന്‍ ഗെലോട്ട് വിസമ്മതം തുടരുകയാണ്. പകരം തന്റെ വിശ്വസ്തര്‍ക്ക് മാത്രമേ പദവി കൈമാറൂവെന്നാണ് ഗെലോട്ടിന്റെ നിലപാട്. ഗെലോട്ടിന്റെ നടപടിയില്‍ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ കടുത്ത അതൃപ്തിയിലാണ്. 

അതിനിടെ ഇന്നലെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിച്ച ഗെലോട്ട്, ജയ്പൂരില്‍ നടന്ന സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. സമാന്തര യോഗം ചേര്‍ന്നത് തെറ്റായിപ്പോയെന്നും, അത്തരത്തിലൊന്ന് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നുമാണ് ഗെലോട്ട് പറഞ്ഞത്. എന്നാല്‍ ഇതില്‍ തനിക്ക് ഒരു പങ്കുമില്ലെന്നാണ് ഗെലോട്ട് ആവര്‍ത്തിക്കുന്നത്. സോണിയാഗാന്ധിയെ കാണാന്‍ അശോക് ഗെലോട്ട് സമയം ചോദിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com