അഞ്ചു വര്‍ഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും : പ്രധാനമന്ത്രി

ഇന്നത്തെ തീരുമാനങ്ങള്‍ രാജ്യത്തെ ആയിരം വര്‍ഷം മുന്നോട്ടു നയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു
പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയപതാകയെ സല്യൂട്ട് ചെയ്യുന്നു/ പിടിഐ
പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയപതാകയെ സല്യൂട്ട് ചെയ്യുന്നു/ പിടിഐ

ന്യൂഡല്‍ഹി : രാജ്യം മണിപ്പൂരിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന അക്രമമുണ്ടായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മണിപ്പൂരില്‍ സമാധാനാന്തരീക്ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്, അത് തുടരും. മണിപ്പൂര്‍ ഇപ്പോള്‍ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണെന്നും മോദി പറഞ്ഞു. 

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ നിരവധി ജീവനുകള്‍ നഷ്ടമായി. സമാധാനത്തിലൂടെ മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ. പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നടത്തുന്നുണ്ട്. പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കൊറോണയ്ക്ക് ശേഷം പുതിയ ലോകക്രമം രൂപപ്പെട്ടു. പത്താമത് സാമ്പത്തിക ശക്തിയില്‍ നിന്നും ഇന്ത്യ അഞ്ചാമതെത്തി. അടുത്ത അഞ്ചു വര്‍ഷത്തിനകം മൂന്നാമത്തെ ശക്തിയായി ഇന്ത്യ മാറും. രാജ്യത്തിന് മുന്നോട്ടുപോകാന്‍ ഭൂരിപക്ഷമുള്ള സുസ്ഥിര സര്‍ക്കാര്‍ വേണം. 2014 ലും 2019 ലും ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷമാണ് പരിഷ്‌കരണങ്ങള്‍ക്ക് ശക്തി നല്‍കിയത്. സ്ത്രീ ശക്തിയും യുവശക്തിയുമാണ് രാജ്യത്തിന്റെ പ്രതീക്ഷ. ഇന്നത്തെ തീരുമാനങ്ങള്‍ രാജ്യത്തെ ആയിരം വര്‍ഷം മുന്നോട്ടു നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം എന്നിവയ്ക്ക് രാജ്യത്തിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള കഴിവുണ്ട്. ഏറ്റവും അധികം യുവാക്കള്‍ ഇന്ത്യയിലാണ്. രാജ്യത്ത് എല്ലാവര്‍ക്കും അവസരമുണ്ട്. ആഗ്രഹിക്കുന്നവര്‍ക്ക് ആകാശത്തോളം അവസരം ഇന്ത്യ നല്‍കും. ഇന്ത്യയുടെ കയറ്റുമതി അതിവേഗം വര്‍ധിക്കുന്നു. കാര്‍ഷികരംഗത്തും കയറ്റുമതിയിലും ഇന്ത്യ മുന്നേറുന്നു. ഇന്ത്യ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചയും വികസനവും രാജ്യത്തോടുള്ള ലോകരാജ്യങ്ങളുടെ വിശ്വാസത്തിന് കാരണമായി എന്നും മോദി പറഞ്ഞു. 

140 കോടി  കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നൽകുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവർക്കും ആദരമർപ്പിക്കുന്നതായി മോദി പറഞ്ഞു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com