ചെന്നൈ: പാമ്പൻ ദ്വിപീനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിച്ചു കൊണ്ട് 1914ൽ അന്നത്തെ ബ്രിട്ടീഷ് സർക്കാർ നിർമിച്ച പാമ്പൻ പാലം ഇനി ചരിത്രസ്‌മാരകം. ഇതിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെക്കുന്നതായി ദക്ഷിണ റെയിൽവെ അറിയിച്ചു.രാമേശ്വരത്തെക്കുള്ള ട്രെയിൻ ഗതാഗതം ഇനി പുതിയ പാലത്തിന്റെ പണി പൂർത്തിയാക്കിയ ശേഷം പുനസ്ഥാപിക്കും. കാലാവസ്ഥ മോശമായതിനെ തുടർന്നും അപകടസാധ്യത കണക്കിലെടുത്തും ഡിസംബർ 23ന് ഇതു വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് അറ്റകുറ്റ പണിക്കിടെ പലതവണ ഗതാഗതം നിയന്ത്രണം നീട്ടിയിരുന്നു.
പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തികൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ചയാണ് റെയിൽവെ ഇറക്കിയത്. പുതിയ പാലം വരുന്നത് വരെ രാമേശ്വരത്തേക്കുള്ള ട്രെയിനുകൾ മണ്ഡപം സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. 1988 ൽ റോഡുപാലം വരുന്നത് വരെ രാമേശ്വരത്തുള്ളവർക്ക് വൻകരയുമായി ബന്ധപ്പെടുനുള്ള ഏക മാർഗം പാമ്പൻ പാലമായിരുന്നു.
1964-ൽ ഉണ്ടായ കൊടുങ്കാറ്റിൽ പാമ്പൻ പാലത്തിന് മുകളിലൂടെ ആഞ്ഞടിച്ച തിരമാലയിൽപെട്ട് പാസഞ്ചർ ട്രെയിൽ മറിഞ്ഞ് കടലിൽ വീണ് 115 യാത്രക്കാർ മരിച്ചിരുന്നു. അന്ന് തകർന്ന് റെയിവെ സ്റ്റേഷന്റെയും പാളത്തിന്റെയും അവശിഷ്ടങ്ങൾ ഇന്നും ധനുഷ്‌കോടിയിലുണ്ട്. പാലത്തിൽ ഇനിയും അറ്റകുറ്റപ്പണി അസാധ്യമായതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. പുതിയ പാലത്തിന്റെ നിർമാണം ജൂലായിയോടെ അവസാനിക്കുമെന്നാണ് കരുതുന്നത്.
ചരക്ക് കപ്പലുകൾക്ക് പോകാനായി പാലത്തിന്റെ നടുഭാഗം വാതിൽ തുറക്കുന്നതിനാൽ വെർട്ടിക്കൽ ലിഫ്റ്റിങ് പാലം എന്നാണ് വിളിക്കുന്നത്. അന്നത്തെ എൻജിനിയറിങ് വൈദഗ്ധ്യത്തിന്റെ നേർകാഴ്ചകൂടിയാണ് പാമ്പൻ പാലം. 2.066 കിലോമീറ്റർ നീളമുള്ള പഴയ റെയിൽപാലം കാണികൾക്ക് ഇന്നും ഒരു വിസ്‌മയമാണ്. പുതിയ പാലം വരുന്നതോടെ പഴയപാലത്തിന്റെ ഭാഗങ്ങൾ പാമ്പൻ റെയിൽവെ സ്റ്റേഷനിൽ ചരിത്രസ്‌മാരകമായി പ്രദർശിപ്പിക്കും. ചുഴലിക്കാറ്റിൽ നശിച്ചുപോയ രാമേശ്വരം-ധനുഷ്കോടി പാതയും റെയിൽവെസ്റ്റേഷനും പുനർനിർമിക്കുന്നതിന് റെയിൽവെ ബജറ്റിൽ 385 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ