കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കയ്യേറ്റം ഒഴിപ്പിക്കലിനിടെ അമ്മയും മകളും തീപിടിച്ച് മരിച്ചു. നാല്‍പ്പത്തിയഞ്ചുകാരിയായ അമ്മയും 20കാരിയായ മകളുമാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
സ്ത്രീകള്‍ അകത്തായിരുന്നപ്പോള്‍ പൊലീസുകാര്‍ തങ്ങളുടെ വീടിന് തീയിടുകയായിരുന്ന് കുടുംബം ആരോപിച്ചു. ഇരുവരും സ്വയം തീകൊളുത്തിയതാണെന്നാണ് പ്രദേശത്തെ പൊലീസ് പറയുന്നതെങ്കിലും, സംഭവത്തില്‍ സബ് കലക്ടര്‍, സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ ഉള്‍പ്പടെ 13 പേര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് പൊലീസ് കേസ് എടുത്തു.
ജില്ലാപൊലീസിന്റെയും ഭരണകൂടത്തിന്റെയും നേതൃത്വത്തിലായിരുന്നു പ്രദേശത്തെ കയ്യേറ്റം ഒഴിപ്പിച്ചത്. ബുള്‍ഡോസറുമായാണ് ഉദ്യോഗസ്ഥര്‍ രാവിലെ എത്തിയതെന്നും തങ്ങള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കിയില്ലെന്നും ഗ്രാമവാസികള്‍ പറഞ്ഞു.
'എല്ലാവരും വീടിനുള്ളില്‍ ഇരിക്കുമ്പോഴാണ് അവര്‍ തീ കൊളുത്തിയത്. ഞങ്ങള്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞു. അവര്‍ ഞങ്ങളുടെ ക്ഷേത്രം തകര്‍ത്തു. ജില്ലാ കലക്ടര്‍ ഉള്‍പ്പടെ ആരും ഒന്നും ചെയ്തില്ല. ആര്‍ക്കും എന്റെ അമ്മയെ രക്ഷിക്കാനായില്ല,' ശിവം ദീക്ഷിത് പറഞ്ഞു. അതേസമയം, വീട്ടുകാരുടെ ആരോപണം പൊലിസ് നിഷേധിച്ചു. പ്രമീള ദീക്ഷിതും മകള്‍ നേഹയും സ്വയം തീ കൊളുത്തിയതെന്നാണ് പൊലീസിന്റെ വാദം. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റേഷന്‍ ഓഫീസര്‍ക്ക് പൊള്ളലേറ്റതായും പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. നാട്ടുകാര്‍ പൊലീസിനെ കല്ലെറിയുകയും ചെയ്തു. സംഭവത്തില്‍ പൊലീസുകാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് എസ്പി അറിയിച്ചു. സ്ത്രീയും മകളും വീട്ടിനുള്ളില്‍ വച്ച് തീ കൊളുത്തിയതാണ് മരണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദഹം പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കുമ്പോഴെല്ലാം അതിന്റെ വീഡിയോ പകര്‍ത്താറുണ്ട്. ആ വിഡിയോ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ