

ന്യൂഡൽഹി; ലോകം കീഴടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഇനി സുപ്രീംകോടതിയിലും. കോടതിനടപടികൾ തത്സമയം തനിയെ കേട്ടെഴുതാനായാണ് എഐ സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ കോടതിമുറിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി.
ജഡ്ജിമാരും കക്ഷികളും മൈക്കിലൂടെ പറയുന്ന ഓരോ വാക്കും സ്ക്രീനിൽ തൽസമയം എഴുതിക്കാണിക്കും. ചീഫ് ജസ്റ്റിസ് എഐ യുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കുകയും ചെയ്തു. കോടതിയിൽ നടക്കുന്ന വാദം റെക്കോർഡ് ചെയ്യുന്നത് അഭിഭാഷകർക്കും നിയമ വിദ്യാർത്ഥികൾക്കും ഉപയോഗപ്പെടുമെന്നും അദ്ദേഹം പറയുന്നു. ശിവസേനയുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസുകളാണ് സോഫ്റ്റ്‍വെയർ ആദ്യമായി പകർത്തിയെഴുതിയത്. നൊമോളജി ടെക്നോളജി എന്ന ബെംഗളൂരു കമ്പനിയുടെ ‘ടെരസ്’ (Teres) എന്ന നാച്വറൽ ലാംഗ്വിജ് പ്രോസസിങ് പ്ലാറ്റ്ഫോമാണ് ഇതിനായി ഉപയോഗിക്കുന്നത്.
സോഫ്റ്റ്‍വെയർ തത്സമയം തയാറാക്കുന്ന ആദ്യപതിപ്പിനു 90% കൃത്യതയാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ജീവനക്കാർ അപ്പോൾ തന്നെ തിരുത്തലുകൾ വരുത്തി 100% കൃത്യത ഉറപ്പാക്കും. വിഡിയോയുമായി ഒത്തുനോക്കി അഭിഭാഷകർക്കും മറ്റും തിരുത്തുകൾ നിർദേശിക്കാം. അതേസമയം, ഒരേ സമയത്ത് 2 പേർ സംസാരിക്കുന്നത് ഒഴിവാക്കണം. ഇനി അങ്ങനെയുണ്ടായാലും ജീവനക്കാർ ആവശ്യമായ തിരുത്തലുകൾ വരുത്തും. വാദങ്ങൾ സുപ്രീം കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും ദേശീയ പ്രാധാന്യമുള്ള കൂടുതൽ കേസുകൾ ലൈവ്സ്ട്രീം ചെയ്യാനും ആലോചനയുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates