പ്രവാചക നിന്ദ; ഭീഷണിയുണ്ടെന്ന് നുപൂര്‍, തോക്ക് കൈവശം വെയ്ക്കാന്‍ അനുമതി

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയ വിവാദത്തിലായ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് നല്‍കി ഡല്‍ഹി പൊലീസ്
നുപൂര്‍ ശര്‍മ/ ട്വിറ്റര്‍ 
നുപൂര്‍ ശര്‍മ/ ട്വിറ്റര്‍ 

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയ വിവാദത്തിലായ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് നല്‍കി ഡല്‍ഹി പൊലീസ്. ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നുപൂര്‍ ശര്‍മ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് പൊലീസ് നടപടി. 

കഴിഞ്ഞ വര്‍ഷം ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് നുപൂര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. ഇതേ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തിലടക്കം പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. നിരുത്തരവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന് സുപ്രീംകോടതിയും ചൂണ്ടിക്കാട്ടി. വിവാദത്തിന് പിന്നാലെ ഇവരെ ബിജെപി പുറത്താക്കി.

വിവാദ പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഭീഷണിയുടെ സാഹചര്യത്തില്‍ ഒന്നിച്ച് ക്ലബ്ബ് ചെയ്യുന്നതിനും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഭീഷണിയുണ്ടെന്ന് നുപൂര്‍ ശര്‍മ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നായിരുന്നു കോടതി നടപടി.

നുപൂര്‍ ശര്‍മയെ സാമൂഹിക മാധ്യമങ്ങളില്‍ പിന്തുണച്ചവര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. ഒന്നിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലങ്ങളെല്ലാം പരിഗണിച്ചാണ് ഡല്‍ഹി പൊലീസ് തോക്ക് ലൈസന്‍സ് നല്‍കിയത്. വിവാദ പരാമര്‍ശങ്ങള്‍ക്ക് ശേഷം പൊതുപരിപാടികളിലൊന്നും നുപൂര്‍ ശര്‍മ പ്രത്യക്ഷപ്പെടാറില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com