ഇലക്ടറല്‍ ബോണ്ട്; പണം വാരിക്കൂട്ടിയത് ബിജെപി, ലഭിച്ചത് 5,270 കോടി, കോണ്‍ഗ്രസിന് 964 കോടി

ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയില്‍ 57 ശതമാനവും നേടിയത് ബിജെപിയെന്ന് റിപ്പോര്‍ട്ട്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയില്‍ 57 ശതമാനവും നേടിയത് ബിജെപിയെന്ന് റിപ്പോര്‍ട്ട്. 10 ശതമാനം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 2018 മുതല്‍ 2022 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനാണ് വിവരം പുറത്തുവിട്ടത്. 

ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ചത് 9,208 കോടി രൂപയാണ്. 5,270 കോടി ലഭിച്ചത് ബിജെപിക്കാണ്, 57 ശതമാനം. 
964 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. മൂന്നാമതുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് എട്ടുശതമാനം വരുന്ന 767 കോടി രൂപ ലഭിച്ചു.

2022 മാര്‍ച്ചുവരെയുള്ള സാമ്പത്തിക വര്‍ഷം 1,033 കോടി, 2021ല്‍ 22.38 കോടി, 2020ല്‍ 2,555 കോടി, 2019ല്‍ 1450 കോടി എന്നിങ്ങനെയാണ് ബിജെപി നേടിയത്. 2022 സാമ്പത്തിക വര്‍ഷം 253 കോടി രൂപയാണ് കോണ്‍ഗ്രസ് നേടിയത്. 2021ല്‍ പത്ത് കോടി, 2020 ല്‍ 317 കോടി, 2019ല്‍ 383 കോടി എന്നിങ്ങനെയാണ് നേടിയത്.  തൃണമൂല്‍ കോണ്‍ഗ്രസിന് 2022 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷം 528 കോടി, 2021ല്‍ 42 കോടി, 2020ല്‍ 100 കോടി, 2019ല്‍ 97 കോടി എന്നിങ്ങനെയാണ് ലഭിച്ചത്. 

2018 മാര്‍ച്ച് മുതലാണ് ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പന തുടങ്ങിയത്. 1000, 10000, ഒരു ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നിങ്ങനെയുള്ള ഇലക്ടറല്‍ ബോണ്ടുകളാണു ലഭ്യമായിട്ടുള്ളത്. ബോണ്ടുകള്‍ വാങ്ങിയതു വ്യക്തികളേക്കാള്‍ കോര്‍പറേറ്റ് കമ്പനികളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ പണം സ്വീകരിക്കുന്നതില്‍ സുപ്രീംകോടതിയും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ സ്വീകരിക്കുന്ന പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്നുണ്ടാവില്ലേ എന്നാണ് വിവാദമായ ഇലക്ടറല്‍ ബോണ്ടിനെക്കുറിച്ച് സുപ്രീംകോടതി ആരാഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com