'കുറുപ്പ് മോഡല്‍' കൊലപാതകം; ആറുകോടി ഇന്‍ഷുറന്‍സ് തട്ടാന്‍ ക്രൂരകൃത്യം, തെലങ്കാനയിലെ സുകുമാരക്കുറുപ്പ് വലയില്‍

സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം നടത്തി പണം തട്ടാന്‍ ശ്രമിച്ച തെലങ്കാനയിലെ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍
kurupp-dharmendra_nayak
kurupp-dharmendra_nayak
Updated on
2 min read

ഹൈദരാബാദ്: സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം നടത്തി പണം തട്ടാന്‍ ശ്രമിച്ച തെലങ്കാനയിലെ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍. എട്ടു ലക്ഷം രൂപയ്ക്ക് വേണ്ടിയാണ് കുറുപ്പ് കൊലപാതകം നടത്തിയതെങ്കില്‍, 39 വര്‍ഷത്തിന് ശേഷം ധര്‍മേന്ദ്ര നായിക് ആറു കോടി തട്ടാന്‍ വേണ്ടിയാണ് ക്രൂരകൃത്യം ചെയ്തത്. തെലങ്കാന സെക്രട്ടറിയേറ്റിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ ധര്‍മേന്ദ്ര നായിക് (48) ആണ് കൊലപാതകം നടത്തി 10ാം ദിവസം കുടുങ്ങിയത്. കൊലപാതകം നടന്ന് നാലാമത്തെ ദിവസം തെലങ്കാന പൊലീസ് മൊബൈല്‍ കോളുകള്‍ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്തി, 

ജനുവരി 9ന് രാവിലെ മേഡക് ജില്ലയിലെ വെങ്കട്പുരില്‍ വഴിയോരത്ത് ഒരു കാര്‍ കത്തിയ വിവരം അതുവഴി പോയ പാല്‍ക്കാരനാണ് പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി കാര്‍ പരിശോധിച്ചു. റോഡില്‍ നിന്ന് നിയന്ത്രണം തെറ്റി സമീപത്തെ കുഴിയിലേക്കു വീണ് കാറിനു തീപിടിച്ചതാണെന്ന് ആയിരുന്നു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം കാറുടമയായ എം ധര്‍മ നായികിന്റേതാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് അറിയച്ചതു പ്രകാരം ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൂന്നാം തീയതി വാങ്ങിയ കാറില്‍ ഭാര്യ നീലയോടൊപ്പം അഞ്ചിന് വെങ്കട്പുരിലേക്ക് പോയ ധര്‍മ ലീവ് കഴിഞ്ഞ് മടങ്ങും വഴിയായിരുന്നെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കള്‍ സംസ്‌കാരവും നടത്തി. 

കത്തിക്കരിഞ്ഞ കാറിനു സമീപത്തു നിന്ന് ഒരു പെട്രോള്‍ കുപ്പി ലഭിച്ചതാണ് പൊലീസിന്റെ സംശയം ആദ്യമുണര്‍ത്തിയത്. ഒപ്പം ധര്‍മയുടെ വസ്ത്രങ്ങളും തിരിച്ചറിയല്‍ കാര്‍ഡും കേടുപാടൊന്നുമില്ലാതെ കാറിനു സമീപത്തുനിന്നു ലഭിച്ചു. പിറ്റേ ദിവസം, ധര്‍മയോടു സാദൃശ്യമുള്ള ഒരാളെ നിരീക്ഷണ ക്യാമറയില്‍ കണ്ടത് സംശയം വര്‍ധിപ്പിച്ചു. ഇതോടെ, പൊലീസ് ധര്‍മയുടെ ബന്ധുക്കളുടെ ഫോണ്‍ വിളികള്‍ നിരീക്ഷിച്ചു. ധര്‍മയുടെ പേരില്‍ പുതുതായി ചേര്‍ന്ന 6 കോടിയിലേറെ രൂപയുടെ പോളിസികള്‍ ഉണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ വിവരം നിര്‍ണായകമായി. സംസ്‌കാരം കഴിഞ്ഞ് രണ്ടാം ദിവസം അയാളുടെ ഭാര്യ നീലയ്ക്ക് അജ്ഞാത നമ്പറില്‍ നിന്ന് ഒരു കോള്‍ വന്നു. പഞ്ചായത്ത് ഓഫിസില്‍ നിന്ന് ധര്‍മയുടെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഇന്‍ഷുറന്‍സ് കമ്പനിയില്‍ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. ഇതോടെ, മരിച്ചത് ആരാണെങ്കിലും കൊന്നത് ധര്‍മയാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. അജ്ഞാത ഫോണ്‍ കോള്‍ ട്രാക്ക് ചെയ്ത പൊലീസ് സംഘം പുനെയില്‍ നിന്നാണ് ധര്‍മയെ പിടികൂടിയത്. 

ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ 2 കോടി രൂപയിലേറെ നഷ്ടമുണ്ടായ ധര്‍മ 6 കോടിയിലേറെ രൂപയുടെ ഇന്‍ഷുറന്‍സ് എടുത്ത ശേഷം ഒരു വര്‍ഷത്തോളമായി കൊലപാതകത്തിന് പദ്ധതിയിട്ടിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഏതാനും മാസം മുന്‍പ് അന്‍ജയ്യ എന്നൊരാളെ ഇരയായി കണ്ടെത്തുകയും ചെയ്തു. എന്നാല്‍, കൊലപാതകം നടത്താനായി നിശ്ചയിച്ച ദിവസം അന്‍ജയ്യ മദ്യപിച്ചിരുന്നതിനാല്‍ പദ്ധതി ഉപേക്ഷിച്ചു. മദ്യപിച്ച് അപടകമുണ്ടായാല്‍ ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്നു ഭയന്നായിരുന്നു ഇത്. തുടര്‍ന്നാണ് നിസാബാമാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തന്നോടു സാദൃശ്യമുള്ള ബാബു എന്നൊരാളെ ധര്‍മ കണ്ടെത്തുന്നത്.

മരുമകന്‍ ശ്രീനിവാസിനൊപ്പം അയാളെ കാറില്‍ക്കയറ്റി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലിരുത്തി കത്തിക്കുകയായിരുന്നു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ ധര്‍മയുടെ ഭാര്യ നീല, മരുമകന്‍ ശ്രീനിവാസ്, സഹോദരി സുനന്ദ എന്നിവരെയും അറസ്റ്റ് ചെയ്തതായി എസ്പി രോഹിണി പ്രിയദര്‍ശിനി പറഞ്ഞു. 

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മലയാള സിനിമ 'കുറുപ്പ്' മാതൃകയാക്കിയ കൊലപാതകം എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.  കുറുപ്പ് സിനിമയുടെ തെലുങ്ക് പതിപ്പ് 2021 നവംബറിലാണ് പുറത്തിറങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com