യോജിപ്പില്ല; ബിബിസി ഡോക്യുമെന്ററി തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
നരേന്ദ്രമോദി,ഋഷി സുനക്/ ഫയല്‍ ചിത്രം
നരേന്ദ്രമോദി,ഋഷി സുനക്/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.  ഡോക്യുമെന്ററിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഋഷി സുനക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ 'ഇന്ത്യ, ദി മോദി ക്വസ്റ്റിന്‍' എന്ന പേരിലുള്ള ഡോക്യുമെന്ററി യൂട്യൂബില്‍ നിന്ന് നീക്കി.

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തില്‍ രേഖകളുണ്ടെന്നും പറയുന്ന ബിബിസി ഡോക്യുമെന്ററിക്കെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇത് തല്‍പ്പരകക്ഷികളുടെ വ്യാജ പ്രചാരണമാണെന്നും ചിലരുടെ സാമ്രാജ്യത്വ ചിന്താഗതി പുറത്തുവരുന്നതാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അതിനിടെ ബ്രിട്ടീഷ് പാര്‍ലമെന്റിലും ബിബിസി ഡോക്യുമെന്ററി ചര്‍ച്ചയായപ്പോഴാണ് നരേന്ദ്രമോദിയെ പിന്തുണച്ച് ഋഷി സുനക് രംഗത്തുവന്നത്. 

ഡോക്യുമെന്ററിയെ കുറിച്ചും നരേന്ദ്രമോദിയെ കുറിച്ചും പാക് വംശജനായ ബ്രിട്ടീഷ് എംപി ഇമ്രാന്‍ ഹുസൈന്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുകയായിരുന്നു. ഡോക്യുമെന്ററിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇമ്രാന്‍ ഹുസൈന് ഋഷി സുനക് മറുപടി നല്‍കിയത്.

'ഗുജറാത്ത് കലാപത്തെ കുറിച്ച് യുകെ സര്‍ക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അതിനിതുവരെയും മാറ്റം വന്നിട്ടില്ല. ഒരുകാര്യം സുനിശ്ചിതമാണ്. ഹിംസപ്രവൃത്തിയോട് ഒരിക്കലും നാം സഹിഷ്ണുത പുലര്‍ത്തില്ല. പക്ഷെ,  ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ച് നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ല' - ഋഷി സുനകിന്റെ വാക്കുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com