ത്രിപുരയില്‍ തുടക്കത്തിലേ കല്ലുകടി; സിപിഎം നല്‍കിയത് 13 സീറ്റ്, 17 ഇടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം-കോണ്‍ഗ്രസ് സഖ്യത്തില്‍ തുടക്കത്തിലേ കല്ലുകടി
സിപിഎം,കോണ്‍ഗ്രസ് പ്രകടനം/ഫയല്‍
സിപിഎം,കോണ്‍ഗ്രസ് പ്രകടനം/ഫയല്‍


അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം-കോണ്‍ഗ്രസ് സഖ്യത്തില്‍ തുടക്കത്തിലേ കല്ലുകടി. നേരത്തെ ധാരണയിലെത്തിയ പതിമൂന്നു സീറ്റില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. പതിനേഴ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, സിപിഎം പുറത്തുവിട്ട ലിസ്റ്റില്‍ 13 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് അറിയിച്ചിരുന്നത്. 

പാര്‍ട്ടിക്ക് പതിമൂന്നു സീറ്റ് മാത്രം നല്‍കിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. 43 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മത്സരിക്കും. 

ആദ്യം 27 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ സിപിഎമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് 23ലേക്ക് ഒതുക്കി. എന്നാല്‍ മുന്നണി പ്രഖ്യാപനത്തിന് പിന്നാലെ 13 സീറ്റാണ് അനുവദിച്ചത്. ഇതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. 

കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് എംഎല്‍എ സുദിപ് റോയ് ബര്‍മന്‍ അഗര്‍ത്തലയില്‍ നിന്ന് മത്സരിക്കും. പിസിസി അധ്യക്ഷന്‍ ബിരജിത് സിന്‍ഹ കൈലാസഹാര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സ്റ്റാര്‍ ക്യാമ്പയിനര്‍മാരേയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി, അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ബാഗേല്‍, ജിഗ്നേഷ് മേവാനി, കനയ്യ കുമാര്‍ എന്നിവരുള്‍പ്പെടെ 40 സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com