രണ്ടുനിയമങ്ങളുമായി രാജ്യത്തിന് എങ്ങനെ മുന്നേറാനാകും?;  ഏകവ്യക്തി നിയമം ഭരണഘടന വിഭാവനം ചെയ്തത്; പ്രധാനമന്ത്രി

മുത്തലാഖിന് വേണ്ടി വാദിക്കുന്നവര്‍ മുസ്ലീം സ്ത്രീകളോട് കടുത്ത അനീതിയാണ് കാണിക്കുന്നത്.
മോദി ഭോപ്പാലിലെ റാലിയില്‍ സംസാരിക്കുന്നു
മോദി ഭോപ്പാലിലെ റാലിയില്‍ സംസാരിക്കുന്നു
Updated on
1 min read

ഭോപ്പാല്‍: ഏക വ്യക്തിനിയമം ഭരണഘടന വിഭാവനം ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് വ്യത്യസ്ത നിയമം ശരിയാണോയെന്നും മോദി ചോദിച്ചു. ഭോപ്പാലിലെ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സുപ്രീം കോടതി ഏകവ്യക്തിനിയമം നടപ്പാക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു സമുദായത്തിന് എതിരായ കാര്യമല്ല ഏക വ്യക്തിനിയമം. ഇത് മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഈ പ്രീണനനയം തുടരുന്നത്. ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും തുല്യഅവകാശമാണ് നല്‍കുന്നത്. ഓരോ വ്യക്തികള്‍ക്കും ഓരോ നിയമത്തിനനുസരിച്ച് മുന്നോട്ടുപോകാന്‍ കഴിയുമോയെന്നും മോദി ചോദിച്ചു

മുത്തലാഖ് മൂലം കുടുംബങ്ങള്‍ ദുരിതത്തിലാകുന്നു. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ പോലും മുത്തലാഖ് നിര്‍ത്തലാക്കിയിട്ടുണ്ട്. മുത്തലാഖിന് വേണ്ടി വാദിക്കുന്നവര്‍ മുസ്ലീം സ്ത്രീകളോട് കടുത്ത അനീതിയാണ് കാണിക്കുന്നത്. മുത്തലാഖ് സ്ത്രീകളെ മാത്രമല്ല മുഴുവന്‍ കുടുംബങ്ങളെയും നശിപ്പിക്കും. ഏറെ പ്രതീക്ഷയോടെയാണ് വീട്ടുകാര്‍ മകളെ വിവാഹം ചെയ്ത് അയക്കുന്നത് എന്നാല്‍ മുത്തലാഖ് ചൊല്ലി തിരിച്ചയക്കുമ്പോള്‍ ആ കുടുംബം തകര്‍ന്നുപോകുന്നു. മുസ്ലീം പെണ്‍കുട്ടികളെ മുത്തലാഖിന്റെ കുരുക്കിലാക്കാനാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ എവിടെ പോയാലും മുസ്ലീം സഹോദരിമാര്‍ ബിജെപിക്കും മോദിക്കുമൊപ്പം നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പൊതുയോഗത്തില്‍ കേരളത്തിനെതിരെയും മോദി രൂക്ഷവിമര്‍ശനം നടത്തി.  കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ പട്ടികവിഭാഗക്കാര്‍ക്ക് ഇടമില്ലെന്നും പല പട്ടികവിഭാഗങ്ങളെയും വികസനത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതായും മോദി പറഞ്ഞു. ചില പട്ടികവര്‍ഗവിഭാഗങ്ങളുടെ പേര് എടുത്തുപറഞ്ഞായിരുന്നു വിമര്‍ശനം. കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന്റെ ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളം ഉള്‍പ്പടെയുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിന് തയ്യാറാകുന്നില്ലെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com