മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് മെഡിക്കല്‍ കോളജില്‍ ഏഴ് രോഗികള്‍ കൂടി മരിച്ചു. ഇതോടെ രണ്ടുദിവസത്തിനകം മരിച്ച രോഗികളുടെ എണ്ണം 31 ആയി. അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേകസമിതിയെ നിയോഗിച്ചു. സര്‍ക്കാരിന്റെ അനാസ്ഥയാണ് കൂട്ടമരണത്തിന് കാരണമെന്ന് കോണ്‍ഗ്രസും എന്‍സിപിയും ആരോപിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ഏഴുമരണം കൂടി റിപ്പോര്‍ട്ട് ചെയ്തത്. വിവിധ അസുഖങ്ങള്‍ ബാധിച്ച് വിദഗ്ധ ചികിത്സയ്‌ക്കെത്തിയവരാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇന്നലെ 12 നവജാത ശിശുക്കളുള്‍പ്പെടെ 24 രോഗികളാണ് മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗം പേരും പാമ്പ് കടിയേറ്റ് ചികിത്സയിലുള്ളവരായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയെന്നല്ലാതെ മറ്റ് നടപടികളൊന്നും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോുപിച്ചു. അതേസമയം, നിര്‍ഭാഗ്യകരമായ സംഭവമെന്നു മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മറ്റ് ആശുപത്രികളില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി എത്തിയവരാണ് മരിച്ചവരില്‍ ഭൂരിഭാഗമെന്ന് ആരോഗ്യമന്ത്രിയ പറഞ്ഞു
ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്നായിരുന്നു ഇന്നലെ അധികൃതരുടെ വിശദീകരണം. നിലവിലുള്ള ജീവനക്കാര്‍ക്ക് പരിചരിക്കാന്‍ കഴിയുന്നതിനും ഏറെയാണ് എത്തുന്ന രോഗികളുടെ എണ്ണം. മരണത്തിന് കാരണം ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തില്‍, സംസ്ഥാനത്തെ 'ട്രിപ്പിള്‍ എഞ്ചിന്‍' സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ആരോപിച്ച് എന്‍സിപി നേതാവ് സുപ്രിയ സുലെ രംഗത്തെത്തി. ബന്ധപ്പെട്ട മന്ത്രിയുടെ രാജി എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ആവശ്യപ്പെടണമെന്നും സുലെ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ