മഹാരാഷ്ട്രയില്‍ മഹായുതി മന്ത്രിസഭാ വികസനം ഇന്ന്; 30 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി അടക്കം 43 മന്ത്രിമാര്‍ വരെയാകാം
maharashtra
ഫഡ്നാവിസ്, ഷിൻഡെ, അജിത് പവാർ എന്നിവർ പിടിഐ
Updated on

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സഖ്യസര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന് നടക്കും. നാഗ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ 30 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈകീട്ട് നാലു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ആഭ്യന്തര വകുപ്പ് ബിജെപി കൈവശം വെച്ചേക്കുമെന്നാണ് സൂചന.

ബിജെപിയില്‍ നിന്നും 15 പേരും ശിവസേനയില്‍ നിന്ന് 8, എന്‍സിപിയില്‍ നിന്ന് 7 എന്നിങ്ങനെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 10 സ്ഥാനങ്ങള്‍ ഒഴിച്ചിട്ടേക്കും. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി അടക്കം 43 മന്ത്രിമാര്‍ വരെയാകാം. ആഭ്യന്തരം ലഭിച്ചില്ലെങ്കില്‍ റവന്യൂ വകുപ്പ് വേണമെന്ന് ശിവസേന ഷിന്‍ഡെ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യവകുപ്പ് വേണമെന്നാണ് അജിത് പവാര്‍ ആവശ്യപ്പെടുന്നത്. വകുപ്പുവിഭജനം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ശിവസേനയ്ക്ക് ഭവന നിര്‍മ്മാണ വകുപ്പ് ലഭിച്ചേക്കും. ബിജെപിയില്‍ നിന്നും ചന്ദ്രശേഖര്‍ ബവന്‍കുലെ, സുധീര്‍ മുന്‍ഗാതിവര്‍, ഗിരീഷ് മഹാജന്‍, പങ്കജ മുണ്ടെ, ആശിഷ് ഷേലാര്‍ തുടങ്ങിയ പ്രമുഖരെല്ലാം മന്ത്രിമാരാകുമെന്നാണ് സൂചന.

ശിവസേനയില്‍ നിന്നും ഉദയ് സാമന്ത്, സഞ്ജയ് ഷിര്‍സാത്, എന്‍സിപിയില്‍ നിന്ന് ഛഗന്‍ ഭുജ്ബല്‍, അദിതി തത്കരെ, മകരന്ത് പാട്ടീല്‍, നരഹരി ജിര്‍വാള്‍ തുടങ്ങിയവരും മന്ത്രിമാരായേക്കും. കഴിഞ്ഞമാസം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 288 അംഗ നിയമസഭയില്‍ 230 സീറ്റ് നേടി തകര്‍പ്പന്‍ വിജയമാണ് മഹായുതി സഖ്യം അധികാരം നിലനിര്‍ത്തിയത്. ബിജെപിക്ക് 132 സീറ്റും ശിവസേനയ്ക്ക് 57, എന്‍സിപിക്ക് 41 എന്നിങ്ങനെയും എംഎല്‍എമാരുണ്ട്. മഹാരാഷ്ട്ര നിയമസഭ സമ്മേളനം നാളെ തുടങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com