

ന്യൂഡല്‍ഹി: 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍' ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിക്കും. 129-ാം ഭരണഘടനാ ഭേദഗതി ബില്‍ നിയമമന്ത്രി അർജുൻ രാം മേഘ് വാൾ അവതരിപ്പിക്കും. ബിൽ അവതരണം പ്രമാണിച്ച് എല്ലാ എംപിമാരും സഭയിൽ ഉണ്ടാകണമെന്ന് ബിജെപി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനായുള്ള ( ഭരണഘടനാ ഭേദഗതി) ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധി സംബന്ധിച്ച ഭേദഗതി ബില്‍ എന്നിവയാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുക. ബിൽ അവതരണത്തിന് ശേഷം സമഗ്ര ചർച്ചകൾക്കായി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടാൻ കേന്ദ്രമന്ത്രി ആവശ്യപ്പെടും.
ബില്‍ പരിശോധിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയെ ലോക്‌സഭ സ്പീക്കറാണ് പ്രഖ്യാപിക്കുക. സമിതി അംഗങ്ങളെ സ്പീക്കർ ഇന്നു തന്നെ തീരുമാനിച്ചേക്കും. ജെപിസിയിലേക്കുള്ള നോമിനികളെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിര്‍ദേശിക്കാം. സഭയിലെ അംഗബലം കണക്കിലെടുത്താകും അംഗങ്ങളെ ഉള്‍പ്പെടുത്തുക.
സംയുക്ത പാര്‍ലമെന്ററി സമിതി അംഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തും. 2034 മുതല്‍ ഒരു രാജ്യം ഒറ്റതെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം പ്രതിപക്ഷം ബില്ലിനെ എതിർക്കുകയാണ്. ജനാധിപത്യ വിരുദ്ധവും ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പുമാണ് ബില്ലെന്നാണ് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
