

ബെംഗളൂരു: ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികള്‍ അറ്റുപോയി. കര്‍ണാടകയിലെ ബാഗല്‍ക്കോട്ടിലാണ് ദാരുണ സംഭവമുണ്ടായത്. ഓണ്‍ലൈനിലൂടെ വാങ്ങിയ ഹെയര്‍ ഡ്രയറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബാഗല്‍ക്കോട്ട് ഇല്‍ക്കല്‍ സ്വദേശിയും സൈനികന്റെ വിധവയുമായ ബാസമ്മ എന്ന സ്ത്രീക്കാണ് ഗുരുതരമായി പരുക്കേറ്റത്. അയല്‍വാസിയായ യുവതിയാണ് ഓണ്‍ലൈനിലൂടെ ഹെയര്‍ ഡ്രയര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പാഴ്സല്‍ എത്തിയപ്പോള്‍ ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവരുടെ നിര്‍ദേശ പ്രകാരം ബാസമ്മ പാഴ്സല്‍ വാങ്ങിവയ്ക്കുകയായിരുന്നു. ഹെയർ ഡ്രയർ പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കാനായി ഉപയോഗിച്ചു നോക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. ഇതു കേട്ട് പാഴ്സൽ തുറന്ന് പ്രവർത്തിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിയില്‍ ബാസമ്മയുടെ വിരലുകളെല്ലാം അറ്റുപോവുകയും കൈപ്പത്തി തകരുകയുമായിരുന്നു. നിലവില്‍ ബാഗല്‍കോട്ടിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹെയര്‍ ഡ്രയര്‍ നിര്‍മിച്ചതിലെ വീഴ്ച്ചയാണോ പൊട്ടിത്തെറിയ്ക്ക് കാരണമെന്നറിയാന്‍ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates